5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis Health Update: കടുത്ത ശ്വാസതടസവും, കഫക്കെട്ടും; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; കൃത്രിമശ്വാസം നല്‍കുന്നു

Pope Francis Health Latest Update In Malayalam: മാര്‍പാപ്പ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ശ്വാസതടസം അനുഭവപ്പെടുകയും, ആരോഗ്യനില ഗുരുതരമാവുകയും ചെയ്തത്. രണ്ട് തവണ ശ്വാസതടസം അനുഭവപ്പെട്ടു. അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല. സങ്കീർണ്ണമായ ശ്വാസകോശ അണുബാധയാണ് നില ഗുരുതരമാക്കിയത്. രണ്ടാഴ്ചയിലേറെയായി അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്

Pope Francis Health Update: കടുത്ത ശ്വാസതടസവും, കഫക്കെട്ടും; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; കൃത്രിമശ്വാസം നല്‍കുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പImage Credit source: PTI
jayadevan-am
Jayadevan AM | Published: 04 Mar 2025 08:22 AM

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി. മാര്‍പാപ്പയ്ക്ക് കൃത്രിമശ്വാസം നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ട്. ന്യുമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. മാര്‍പാപ്പയ്ക്ക് കടുത്ത ശ്വാസതടസവും, കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. ബ്രോങ്കോസ്കോപ്പിയിലൂടെ വന്‍തോതില്‍ കഫം നീക്കം ചെയ്തിരുന്നു. ലബോറട്ടറി പരിശോധനകളിൽ പുതിയ അണുബാധ കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നേരത്തെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് വീണ്ടും ഗുരുതരമാവുകയായിരുന്നു.

കഴിഞ്ഞ ദിവസം മാര്‍പാപ്പ സുഖംപ്രാപിക്കുന്നതായി വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ശനിയാഴ്ച സ്വകാര്യ ചാപ്പലില്‍ കുറച്ചു സമയം ചെലവഴിക്കുകയും, പരസഹായമില്ലാതെ കാപ്പി കുടിക്കുകയും പത്രം വായിക്കുകയും ചെയ്തതായി വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. മാര്‍പാപ്പ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പിന്നീട് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും, ആരോഗ്യനില ഗുരുതരമാവുകയും ചെയ്തത്.

Read Also : SUV Attack Germany: ജര്‍മ്മനിയില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; അന്വേഷണം

രണ്ട് തവണ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടു. അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സങ്കീർണ്ണമായ ശ്വാസകോശ അണുബാധയാണ് 88കാരനായ മാര്‍പാപ്പയുടെ നില ഗുരുതരമാക്കിയത്. അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി മാര്‍പാപ്പ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ നേരത്തെ തന്നെ അലട്ടുന്നുണ്ട്. നേരത്തെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.