SUV Attack Germany: ജര്‍മ്മനിയില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; അന്വേഷണം
Germany Mannheim SUV Attack: രാജ്യത്ത് കാര്‍ണിവല്‍ പരേഡുകള്‍ നടക്കുന്നതിനാല്‍ ജര്‍മ്മന്‍ പൊലീസ് അതീവ ജാഗ്രതയിലായിരുന്നു. കൊളോണിലും ന്യൂറംബർഗിലും നടക്കുന്ന പരിപാടികളിൽ ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആഹ്വാനം ചെയ്തിരുന്നു

ജര്‍മ്മനിയില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാന്‍ഹൈമിലാണ് സംഭവം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. കാല്‍നട മേഖലയിലേക്കാണ് കാര്‍ ഇടിച്ചുകയറിയതെന്ന് പൊലീസ് വക്താവ് സ്റ്റെഫാൻ വിൽഹെം പറഞ്ഞു. കാർണിവൽ സീസൺ ആഘോഷിക്കാൻ നിരവധി പേര്‍ മാന്‍ഹൈമിലടക്കം ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് അപകടം. ഇത് ആസൂത്രിതമാണോയെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
പാരഡെപ്ലാറ്റ്സ് സ്‌ക്വയറിൽ നിന്ന് ലാൻഡ്‌മാർക്ക് വാട്ടർ ടവറിലേക്ക് പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് അതിവേഗത്തിലെത്തിയ കറുത്ത എസ്‌യുവി ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് എത്തരുതെന്നും വീടുകളില്‍ തുടരാനും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
റൈൻലാൻഡ് പാലറ്റിനേറ്റിൽ നിന്നുള്ള 40 വയസ്സുള്ള ഒരു ജർമ്മൻകാരനാണ് വാഹനം ഓടിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ ഇയാള്‍ മാത്രമാണുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ, ആക്രമണത്തിന് പിന്നിലെ ലക്ഷ്യം, പരിക്കേറ്റവരുടെ എണ്ണം എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.




രാജ്യത്ത് കാര്‍ണിവല്‍ പരേഡുകള്‍ നടക്കുന്നതിനാല്‍ ജര്‍മ്മന്‍ പൊലീസ് അതീവ ജാഗ്രതയിലായിരുന്നു. കൊളോണിലും ന്യൂറംബർഗിലും നടക്കുന്ന പരിപാടികളിൽ ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആഹ്വാനം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാൻഹൈം സംഭവം മനഃപൂർവമായ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയിൽ, മ്യൂണിക്കിൽ ഒരു അഫ്ഗാൻകാരൻ ഒരു പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഡിസംബറിൽ, മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ സൗദി വംശജനായ ഒരാൾ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ആറ് പേരെയാണ് കൊലപ്പെടുത്തിയത്.