Bhutan On Trump’s Travel Ban List: സന്തോഷവും സമാധാനവും നിറഞ്ഞ രാജ്യം; എന്നിട്ടും ട്രംപിന്റെ യാത്രാനിരോധന പട്ടികയില്‍; ഞെട്ടലില്‍ ഭൂട്ടാന്‍; കാരണം?
Why did the USA impose travel ban on Bhutan: കഴിഞ്ഞ വര്‍ഷം ഭൂട്ടാന്റെ വിസ ലംഘനങ്ങളില്‍ 37 ശതമാനം വര്‍ധനവുണ്ടായെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ റിപ്പോര്‍ട്ട്. പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള ഭൂട്ടാന്‍ സ്വദേശികളുടെ യാത്ര കൂടുതല്‍ സങ്കീര്‍ണമാകും. സുസ്ഥിരമായ നയതന്ത്ര ബന്ധമാണ് അമേരിക്കയും ഭൂട്ടാനും ഇതുവരെ പുലര്‍ത്തിയിരുന്നത്. എന്നാല്‍ നിലവിലെ നടപടികള്‍ ബന്ധം വഷളാക്കിയേക്കാം

സന്തോഷവും സമാധാനവും നിറഞ്ഞ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാന്‍ അറിയപ്പെടുന്നത്. അത്തരത്തിലുള്ള ഈ കൊച്ചുരാജ്യത്തിന് ഇന്ന് യുഎസിന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇടം. ഭൂട്ടാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എങ്കിലും അമേരിക്കയ്ക്ക് അതിന് വ്യക്തമായ കാരണമുണ്ട്. ദേശീയ സുരക്ഷാ ആശങ്കകളാണ് നടപടിക്ക് പിന്നാലെ പ്രധാന കാരണമായി യുഎസ് വിശദീകരിക്കുന്നത്. ‘ക്രമരഹിതമായ കുടിയേറ്റ രീതികളാ’ണ് യാത്രാനിരോധന പട്ടികയില്‍ ഭൂട്ടാനെ ഉള്‍പ്പെടുത്തിയതിലെ പ്രധാന കാരണം.
വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി ഭൂട്ടാന്‍ പൗരന്മാര്‍ യുഎസില്‍ തങ്ങാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎസിന്റെ കണ്ടെത്തല്‍. അനധികൃത മാര്‍ഗങ്ങളിലൂടെ യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഭൂട്ടാന്‍കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം ഭൂട്ടാന്റെ വിസ ലംഘനങ്ങളില്‍ 37 ശതമാനം വര്‍ധനവുണ്ടായെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഇതും കര്‍ശന നടപടികള്‍ക്ക് കാരണമായി. യുഎസിന്റെ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള ഭൂട്ടാന്‍ സ്വദേശികളുടെ യാത്ര കൂടുതല്‍ സങ്കീര്‍ണമാകും.




ഭൂട്ടാന്‍ സ്വദേശികള്‍ ഇനി കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകും. ഒപ്പം വിസ പ്രോസസിങിന് കൂടുതല്‍ സമയമെടുക്കും. പല കേസുകളിലും വിസ ലഭിച്ചെന്നും വരില്ല. വിദ്യാര്‍ത്ഥികള്‍, ജോലിക്ക് ശ്രമിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഒപ്പം, യുഎസില്‍ താല്‍ക്കാലിക വിസകളില്‍ കഴിയുന്ന ഭൂട്ടാന്‍ സ്വദേശികള്‍ കൂടുതല്‍ പരിശോധനകളും നേരിട്ടേക്കാം. ഇത് വിസ പുതുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.
സുസ്ഥിരമായ നയതന്ത്ര ബന്ധമാണ് ഇരുരാജ്യങ്ങളും ഇതുവരെ പുലര്‍ത്തിയിരുന്നത്. എന്നാല്‍ നിലവിലെ നടപടികള്‍ ബന്ധം വഷളാക്കിയേക്കാം. തങ്ങളുടെ പൗരന്മാര്‍ യുഎസിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് ഭൂട്ടാന്റെ വിശദീകരണം. യാത്രാവിലക്ക് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഭൂട്ടാന്റെ ആവശ്യം.
11 രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലാണ് യുഎസ് ഭൂട്ടാനെയും ഉള്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങള്‍.