Millionaires Leaving London: ലണ്ടന്‍ ഉപേക്ഷിച്ച് മില്യണയർമാര്‍, വന്‍ കൊഴിഞ്ഞുപോക്ക്; കാരണം ഇതാണ്
Why Millionaires Are Fleeing London: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ മില്യണയർമാരുടെ കേന്ദ്രമായിരുന്നു ലണ്ടൻ. , എന്നാൽ 2014 മുതലാണ് എണ്ണം കുറഞ്ഞുതുടങ്ങിയത്. കഴിഞ്ഞ ദശകത്തിൽ മാത്രം 12 ശതമാനത്തോളം അതിസമ്പന്നര്‍ ലണ്ടനില്‍ നിന്ന് പോയെന്നാണ് റിപ്പോര്‍ട്ട്

ലണ്ടനില്‍ നിന്ന് വന്‍തോതില്‍ മില്യണയർമാര്‍ കൊഴിഞ്ഞുപോകുന്നുവെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേര്‍ ലണ്ടന്‍ ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ൽ മാത്രം 11,000-ത്തിലധികം മില്യണയർമാര്‍ ലണ്ടനിൽ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അവരിൽ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലും, അമേരിക്കയിലുമായി സ്ഥിരതാമസമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരത്തില്‍ കൊഴിഞ്ഞുപോക്കുണ്ടെങ്കിലും ഇപ്പോള്‍ ഇത് വര്‍ധിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതിയിലെ വര്‍ധനവ്, 2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായി കരകയറാൻ കഴിയാത്തത്, ബ്രെക്സിറ്റ് നയം എന്നിവയാണ് ഇതിന് കാരണമെന്നാണ് വെല്‍ത്ത് അഡൈ്വസറി സ്ഥാപനങ്ങളുടെ ഡാറ്റ സൂചിപ്പിക്കുന്നത്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ മില്യണയർമാരുടെ കേന്ദ്രമായിരുന്നു ലണ്ടൻ. എന്നാൽ 2014 മുതലാണ് എണ്ണം കുറഞ്ഞുതുടങ്ങിയത്. കഴിഞ്ഞ ദശകത്തിൽ മാത്രം 12 ശതമാനത്തോളം അതിസമ്പന്നര്‍ ലണ്ടനില്‍ നിന്ന് പോയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ‘ടോപ് 5 വെല്‍ത്തിയസ്റ്റ്’ പട്ടികയില്‍ നിന്നും ലണ്ടന്‍ പുറത്തായി.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 11,300-ലധികം കോടീശ്വരന്മാർ ലണ്ടൻ ഉപേക്ഷിച്ചുവെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്‌സ് പുറത്തുവിട്ട ‘വേള്‍ഡ് വെല്‍ത്തിയസ്റ്റ് സിറ്റീസ് റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ ശരിയാണെന്ന് ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തും ചൂണ്ടിക്കാട്ടി. എന്നാല്‍ ‘ദി സ്ക്വയർ മൈലി’ല്‍ വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് ഈ നഗരത്തില്‍ 227,000 കോടീശ്വരന്മാരുണ്ടായിരുന്നു. ഇപ്പോള്‍ 215,700 പേരും.




ബിസിനസ് രംഗത്ത്, പ്രത്യേകിച്ചും ഐടി മേഖലയിലെ അവസരങ്ങളും ലണ്ടനെ ബാധിച്ചതായാണ് വിലയിരുത്തല്‍. ടെക് രംഗത്ത് ഏഷ്യയുടെയും, അമേരിക്കയുടെ വര്‍ധിച്ചുവരുന്ന ആധിപത്യം നിരവധി സാങ്കേതിക സംരംഭകരെയും കോടീശ്വരന്മാരെയും അവരുടെ ബേസ് പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചെന്ന് ന്യൂ വേൾഡ് വെൽത്തിലെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് പറഞ്ഞു.
ബ്രെക്സിറ്റ് ഇതിനെ കൂടുതൽ വഷളാക്കുന്ന ഒരു ഫലമുണ്ടാക്കിയെന്നും അദ്ദേഹം എഎഫ്‌പിക്ക് എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുകളുള്ള നഗരങ്ങളിലൊന്നാണ് ലണ്ടൻ എന്നും അദ്ദേഹം പറഞ്ഞു.