Donald Trump: കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണം; ഭീകരരെ പിടികൂടാൻ സഹായിച്ചതിൽ പാകിസ്ഥാന് നന്ദി പറഞ്ഞ് ട്രംപ്
Donald Trump Thanks Pakistan for Helping Capture Kabul Attack Terrorists: യുഎസ് സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുന്നതിനിടെ ആണ് കാബൂൾ വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടാകുന്നത്. സ്‌ഫോടനത്തിൽ 170 അഫ്ഗാൻ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി രണ്ടാമത് അധികാരത്തിലേറിയ ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ഡൊണാൾഡ് ട്രംപ് പാകിസ്ഥാന് നന്ദി അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ചാവേർ ആക്രമണത്തിന് പിന്നിലുള്ള ഭീകരരെ പിടികൂടുന്നതിന് അമേരിക്കയെ സഹായിച്ചതിനാണ് ട്രംപ് പാകിസ്ഥാന് നന്ദി അറിയിച്ചത്. 13 യുഎസ് സൈനികരാണ് കാബൂളിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
യുഎസ് സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുന്നതിനിടെ ആണ് കാബൂൾ വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടാകുന്നത്. സ്‌ഫോടനത്തിൽ 170 അഫ്ഗാൻ പൗരന്മാരും 13 യുഎസ് സൈനികരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഭീകരസംഘമാണ് ഇതിന് പിന്നിലെന്നായിരുന്നു അമേരിക്ക ഉന്നയിച്ച ആരോപണം. വിമാനത്താളത്തിലെ അബ്ബേ ഗേറ്റിന് സമീപത്തും ബാരൺ ഹോട്ടലിന് സമീപത്തുമായി രണ്ടു സ്ഫോനങ്ങളാണ് അന്ന് ഉണ്ടായത്.
അതേസമയം, അമേരിക്ക അറസ്റ്റ് ചെയ്തിട്ടുള്ള ഭീകരരുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ജാഫർ എന്നറിയപ്പെടുന്ന മുഹമ്മദ് ഷരീഫുള്ളയാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് അമേരിക്കയിലെ വാർത്താ മാധ്യമമായ ആക്‌സിയോസിസ് റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവാണ് ജാഫർ എന്നാണ് വിലയിരുത്തൽ. ഇയാളെ പാകിസ്ഥാനിൽ നിന്ന് യുഎസിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും സൈനികരെ ഉദ്ദരിച്ച് ആക്‌സിയോസിസ് റിപ്പോർട്ട് ചെയ്തു.
ALSO READ: പാകിസ്ഥാനിൽ ചാവേർ ആക്രമണം; ലക്ഷ്യം സൈനികതാവളം, ഒൻപതുപേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചത് ബൈഡൻ സർക്കാരിന്റെ കഴിവില്ലായ്മയായി ട്രംപ് കുറ്റപ്പെടുത്തി. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തീരുമാനമായിരുന്നു അതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിനേക്കാൾ, പിൻവലിച്ച രീതിയാണ് ഏറ്റവും വലിയ നാണക്കേടായതെന്നും ട്രംപ് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ ഞങ്ങൾ പിടികൂടിയെന്നും ട്രംപ് അറിയിച്ചു.
2021 ഓഗസ്റ്റ് 26നാണ് അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടായത്. 2023 ഏപ്രിലിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട ഐഎസ് ഭീകരൻ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അതേസമയം, ആക്രമണത്തിന് ഉത്തരവാദിയായ ആളെ പാകിസ്ഥാന്റെ സഹായത്തോടെ പിടികൂടിയെന്നും ഇയാൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ പറഞ്ഞു.