Kerala Man Executed in UAE: അവസാന പ്രതീക്ഷയും വിഫലം; വധശിക്ഷയ്ക്ക് മുൻപ് യുഎഇയിൽ നിന്ന് വീട്ടിലേക്ക് അവസാന കോൾ ചെയ്ത് രണ്ട് മലയാളികൾ
Malayalees Execution: വധശിക്ഷയ്ക്ക മുൻപുള്ള ദിവസം ഇരുവരും അവരുടെ കുടുംബങ്ങളിലേക്ക് ഫോൺ വിളിച്ചിരുന്നു. അതേസമയം ഇരവരുടെ മൃതദേഹം ആദരപൂർവ്വം സംസ്കരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വ്യത്യസ്ത കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് മലയാളികളെ യു എ ഇയിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കഴിഞ്ഞ മാസം 15നാണ് കാസർഗോഡ് സ്വദേശിയായ പി വി മുരളീധരൻ (43), കണ്ണൂർ സ്വദേശിയായ അരങ്ങിലോട്ട് മുഹമ്മദ് റിനാഷ് (24) എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വധശിക്ഷയ്ക്ക മുൻപുള്ള ദിവസം ഇരുവരും അവരുടെ കുടുംബങ്ങളിലേക്ക് ഫോൺ വിളിച്ചിരുന്നു. അതേസമയം ഇരവരുടെ മൃതദേഹം ആദരപൂർവ്വം സംസ്കരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
യു.എ.ഇ. പൗരൻ കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി നിട്ടൂർ ഗുംട്ടി തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അൽ ഐനില്‍ നടപ്പിലാക്കിയത്. മൂന്ന് വർഷം മുൻപാണ് ഇയാൾ ജോലി തേടി ദുബായിലെത്തിയത്. 2023 ഫെബ്രുവരി എട്ടിനാണ് അറബിയുടെ വീട്ടിൽവെച്ച് റിനാഷും കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയും തമ്മിൽ വാക്‌തർക്കമുണ്ടായി. പിടിവലിക്കിടെ കുത്തേറ്റ് സിയാദ് റാഷിദ് അൽ മൻസൂരി മരിച്ചെന്നാണ് കേസ്. തുടർന്ന് രണ്ട് വർഷമായി ഇയാൾ ദുബായ് അൽ ഐൻ മനാസിർ ജയിലിലായിരുന്നു.
Also Read:രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കി യുഎഇ
മകനെ രക്ഷിക്കാൻ യുവാവിന്റെ മാതാവ് പലരെയും സമീപിച്ചിരുന്നു. ഇതിനിടെയിൽ മകനെ ജയിലിൽ പോയി കണ്ടിരുന്നു. മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ മകന് മോചനം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു മാതാവ്. ഇതിനിടെയിലാണ് വധശിക്ഷ നടപ്പാക്കിയത്. തലശ്ശേരിയിലുള്ള അമ്മയെ വിളിച്ച് റിനാഷ് പൊട്ടിക്കരഞ്ഞു.
മികച്ച ജീവിതം സ്വപ്നം കണ്ടാണ് കാസർഗോഡ് സ്വദേശിയായ മുരളീധരൻ യുഎഇയിലേക്ക് പോയത്. 20-ാം വയസ്സിൽ ഇവിടെയെത്തിയ മുരളീധരൻ ഒരു അറബ് പൗരന്റെ സുരക്ഷാ ഗാർഡായാണ് പ്രവർത്തിച്ചത്. ഇവിടെ ഒരു പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ ദീർഘകാലം തടവിൽ കഴിയുകയും വധശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്തത്. മുരളീധരന്റെ പിതാവും ദീർഘകാലമായി ദുബായിലായിരുന്നു. 2016 ലാണ് കേരളത്തിലേക്ക് മടങ്ങിയത്. വധശിക്ഷയ്ക്ക് ഒരു ദിവസം മുൻപ് ഫെബ്രുവരി 14 ന് തന്റെ മകന്റെ അവസാന ഫോൺ കോൾ വന്നിരുന്നുവെന്നാണ് പിതാവ് പറയുന്നത്. പിറ്റേന്ന് രാവിലെ വധശിക്ഷ നടപ്പാക്കുമെന്ന മകൻ അറിയിച്ചെന്നും പിതാവ് പറയുന്നു. തന്റെ മകനെ രക്ഷിക്കാൻ ഇന്ത്യയിലും യുഎഇയിലും സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടും, സാധിച്ചില്ലെന്നും പിതാവ് പറയുന്നു.