Syria Civil War: സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതർ
ലെബനനിൽ നിന്നും വാണിജ്യയാത്ര വിമാനങ്ങളിൽ ഈ 75 പേരെയും ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സിറിയയിൽ നിന്നും ലെബനനിലേക്ക് എത്തിയ ഇന്ത്യക്കാർ. (Image Credits: PTI)
ന്യൂഡൽഹി: സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ചയാണ് എല്ലാവരെയും സുരക്ഷതിമായി ലെബനനിലേക്ക് എത്തിച്ചത്. കുടിയൊഴിപ്പിക്കൽ പദ്ധതിക്ക് നേതൃത്വം വഹിച്ചത് ഡമാസ്കസിലെയും ബെയ്‌റൂത്തിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ്. ലെബനനിൽ നിന്നും വാണിജ്യയാത്ര വിമാനങ്ങളിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതുപോലെ, സിറിയയിൽ തുടരുന്ന മറ്റ് ഇന്ത്യക്കാർ ഡമാസ്‌കിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.
അതേസമയം, പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം വിമതർ പിടിച്ചെടുത്തിരുന്നു. തുടർന്ന്, മുഹമ്മദ് അൽ ബഷീറിനെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാർച്ച് ഒന്നുവരെ അൽ ബഷീർ പ്രധാനമന്ത്രിയായി തുടരും. പ്രസിഡന്‍റ് ബഷാർ അൽ അസദിനെ സിറിയയിൽ നിന്നും പുറത്താക്കാൻ വിമതരെ സഹായിച്ചവരിൽ പ്രധാനിയാണ് മുഹമ്മദ് അൽ ബഷീർ. വിമത സംഘടനയായ ഹയാത് തഹ്രീർ അൽ ഷാംസ് (എച്ച് ടി എസ്) വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇദ്ദേഹം, നേരത്തെ എച്ച് ടി എസ് ഭരിച്ചിരുന്ന ഇദ്‌ലിബ് പ്രദേശത്തിന്റെ ഭരണത്തലവൻ കൂടിയാണ്. നാൽപത്തിയൊന്ന് വയസുകാരനായ ഇദ്ദേഹം ഇദ്‌ലിബ് സർവകലാശാലയിൽ നിന്ന് ശരിയത്ത് നിയമത്തിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ചയാണ് സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആഭ്യന്തര കലാപം നടത്തുന്ന വിമതരുടെ കയ്യിൽ നിന്ന് ആയുധശേഖരം എത്തുന്നത് ഒഴിവാക്കാനായാണ് ഇസ്രായേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ വിമതരുടെ ആയുധ സംഭരണ കേന്ദ്രങ്ങളും ഇസ്രായേൽ സെെന്യം തകർത്തു. “ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ തിങ്കളാഴ്ച സിറിയയിൽ ബർസ സയൻ്റിഫിക് റിസർച്ച് സെൻ്റർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 100-ലധികം ബോംബാക്രമണങ്ങൾ നടത്തി. അസദ് ഭരണകൂടത്തിന്റെ സെെനികശേഷി നശിപ്പിക്കാൻ ഇതിലൂടെ സാധിച്ചു.” എന്നാണ് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ തലവനായ റാമി അബ്ദുൽ റഹ്മാൻ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച വ്യോമാക്രമണങ്ങളെ കുറിച്ച് ഇതുവരെയും ഇസ്രായേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല.
ALSO READ: സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സെെനികത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം
വിമത സംഘം സിറിയയിൽ ആഭ്യന്തര കലാപത്തിന് നവംബർ 27-നാണ് തുടക്കമിട്ടത്. കലാപം തുടങ്ങി 11-ആം ദിവസത്തിലേക്ക് കടന്നപ്പോഴാണ് സിറിയൻ പ്രസിഡന്റ് രാജ്യം വിടുന്നത്. തുടർന്ന്, സിറിയയിലെ അസാദ് ഭരണം അട്ടിമറിച്ചെന്ന് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ വിമതർ അറിയിക്കുകയായിരുന്നു. അര നൂറ്റാണ്ടിലേറെ കാലമായി സിറിയ ഭരിക്കുന്നത് അസാദിന്റെ ബാത്ത് പാർട്ടിയായിരുന്നു.