Sunita Williams: ഏഴ് മാസത്തോളം ബഹിരാകാശത്ത്; കിടക്കുകയോ, ഇരിക്കുകയോ ചെയ്തിട്ടില്ല; നടക്കാന്‍ പോലും മറന്നെന്ന് സുനിതാ വില്യംസ്
Sunita Williams and Butch Wilmore : സുനിതയും വില്‍മോറും 2024 ജൂണിലാണ് ബഹിരാകാശത്ത് എത്തിയത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറാണ് തിരിച്ചടിയായത്. ഫെബ്രുവരിയില്‍ തിരിച്ചെത്തിക്കാനാകുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കം തിരിച്ചെത്തികല്‍ സാധ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍

എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് പോയ സുനിതാ വില്യംസിന് ഏഴ് മാസം പിന്നിട്ടിട്ടും ഭൂമിയിലേക്ക് തിരിച്ചെത്താനായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് സുനിതയുടെ തിരിച്ചുവരവ് നീളുന്നത്. സഹപ്രവര്‍ത്തകന്‍ ബുച്ച് വില്‍മോറിനൊപ്പം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണെങ്കിലും, ഏഴ് മാസം താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് സുനിത മനസ് തുറന്നു. എങ്ങനെ നടക്കണമെന്ന് മറന്നുവെന്ന് സുനിത വ്യക്തമാക്കി. ഇവിടെ (സ്‌പേസ്) വളരെ നാളുകളായി ഉണ്ടെന്നും, എങ്ങനെയാണ് നടക്കുന്നതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണെന്നും നീധാം സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സുനിത പറഞ്ഞതായി പീപ്പിള്‍ മാഗസിന്‍ വ്യക്തമാക്കി.
”ഞാൻ നടന്നിട്ടില്ല. ഞാൻ ഇരുന്നില്ല. ഞാൻ കിടന്നിട്ടില്ല. അത് ചെയ്യേണ്ടതില്ല. സ്വയം കണ്ണുകളടച്ച് ഇവിടെത്തന്നെ പൊങ്ങിക്കിടക്കാം”-സുനിത പറഞ്ഞു. ദീര്‍ഘനാള്‍ ബഹിരാകാശത്ത് കഴിയേണ്ടി വന്നത് ചെറുതായി ഞെട്ടിച്ചെന്നും അവര്‍ പറഞ്ഞു.
ഒരു മാസമോ അതില്‍ കൂടുതലോ സമയമെടുക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ അതില്‍ കൂടുതലും സമയമെടുക്കുന്നത് വ്യത്യസ്തമായി തോന്നിയെന്ന് സുനിത പറഞ്ഞതായി ഡബ്ല്യുബിഇസഡ്-ടിവി റിപ്പോര്‍ട്ട് ചെയ്തു.




സുനിതയും വില്‍മോറും കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്ത് എത്തിയത്. ഇവര്‍ സഞ്ചരിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറാണ് തിരിച്ചടിയായത്. ഇരുവരെയും ഫെബ്രുവരിയില്‍ തിരിച്ചെത്തിക്കാനാകുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കം തിരിച്ചെത്തികല്‍ സാധ്യമാകുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പല കാരണങ്ങളാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. ഇവര്‍ക്ക് പകരം സ്‌പേസില്‍ എത്തേണ്ട സംഘം തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാത്തതും, സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ തയ്യാറാകത്തതുമാണ് ചില കാരണങ്ങള്‍. ഇതിനിടെ സുനിതയുടെ ആരോഗ്യം മോശമായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും, നാസ അത് തള്ളിക്കളഞ്ഞിരുന്നു. ആശങ്ക വേണ്ടെന്നാണ് നാസയുടെ വിശദീകരണം. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇവരുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും നാസ വ്യക്തമാക്കിയിരുന്നു.
Read Also : ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെ തിരികെയെത്തിക്കാൻ മസ്കിന്റെ സഹായം തേടി ട്രംപ്
അതേസമയം, സുനിതയെയും, വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എലോണ്‍ മസ്‌കിനോട് സഹായം തേടി. ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന രണ്ട് ബഹിരാകാശയാത്രികരെ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് സ്‌പേസ്എക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ അത് ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം.