Sahara Desert Rain: ദും ദും ദും ദുന്ദുഭിനാദം… സഹാറയെ വെള്ളത്തിലാക്കി പെരുമഴ; 50 വർഷത്തിനിടെ ഇതാദ്യം
Sahara Desert Rainfall: തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് സഹാറയെ വെള്ളത്തിലാഴ്ത്തിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്.

സഹാറയിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ. (Image Credits: Social Media)
സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം… കേട്ടാൽ വിശ്വസിക്കാൻ അൽപം പ്രയാസപ്പെടും. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമി വെള്ളപ്പൊക്കമെന്ന അത്യപൂർവ പ്രതിഭാസത്തിനാണ് സാക്ഷിയായിരിക്കുന്നത്. തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് സഹാറയെ വെള്ളത്തിലാഴ്ത്തിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്.
സഹാറ മേഖലയിൽ പ്രതിവർഷ ശരാശരിയെക്കാൾ ഉയർന്ന മഴ ലഭിച്ചതാണ് ഈ അപൂർവ പ്രതിഭാസത്തിന് കാരണമായിരിക്കുന്നത്. മൊറോക്കോ തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോമീറ്റർ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 100 മില്ലീ മീറ്ററിലധികം മഴയാണെന്നാണ് റിപ്പോർട്ട്. എക്‌സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധർ വിളിക്കുന്നത്. എന്നാൽ ഇത് ഈ പ്രദേശത്തെ കാലാവസ്ഥയെ ഭാവിയിൽ തകിടം മറിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വരും വർഷങ്ങളിലും മരുഭൂമിയിൽ ഈ പ്രതിഭാസം മഴ പെയ്യിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി. നിലവിൽ ആഗോളതാപനത്തിന്റെ ഫലമായി വലിയ കാലാവസ്ഥ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല. ഇത്രയും വലിയ മഴ സഹാറ മരുഭൂമിയിൽ ലഭിച്ചിട്ട് 30–50 വർഷം വരെയായെന്നാണ് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞത്. മൊറോക്കോയിലെ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ മാസം 18 പേർ മരിച്ചതായാണ് കണക്ക്. തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.