Russian Ceasefire: ഈസ്റ്റർ പ്രമാണിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ
Russian Ceasefire on Ukraine: റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരുമെന്ന് കരുതുന്നതായി പുടിൻ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെയാണ് റഷ്യയുടെ ഭാഗത്തുനിന്ന് വെടിനിർത്തിൽ ഉണ്ടാവുക. യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനമുണ്ടായാൽ അത് നേരിടാൻ സൈന്യത്തെ സജ്ജമാക്കണമെന്നും പുടിൻ നിർദേശം നൽകിയിട്ടുണ്ട്.

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക ആശ്വാസം. ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെയാണ് റഷ്യയുടെ ഭാഗത്തുനിന്ന് വെടിനിർത്തിൽ ഉണ്ടാവുക. റഷ്യൻ ചീഫ് ഓഫ് സ്റ്റാഫ് വളേരി ഗെറസിമോവുമായുള്ള സംഭാഷണത്തിനിടെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. അതേസമയം, റഷ്യയുടെ താൽക്കാലി വെടിനിർത്തൽ പ്രഖ്യാപനത്തോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരുമെന്ന് കരുതുന്നതായി പുടിൻ പറഞ്ഞു. വെടിനിർത്തൽ കാലയളവിലെ യുക്രൈന്റെ നടപടികൾ, സമാധാനപരമായ ഒത്തുതീർപ്പിനുള്ള രാജ്യത്തിൻ്റെ താത്പര്യം എത്രത്തോളമുണ്ടെന്ന് വെളിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ സമയത്ത് യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനമുണ്ടായാൽ അത് നേരിടാൻ സൈന്യത്തെ സജ്ജമാക്കണമെന്നും പുടിൻ നിർദേശം നൽകിയിട്ടുണ്ട്. യുക്രൈനിയൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ റഷ്യൻ ഡ്രോണുകളുടെ ആക്രമണത്തെ ചെറുക്കുകയാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
യുക്രൈനിലെ ഊർജവിതരണ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ 30 ദിവസത്തേക്ക് നിർത്തിവെയ്ക്കാൻ പുടിൻ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഈ തീരുമാനം. എന്നാൽ, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപണം ഉയർത്തുകയും ചെയ്തു. തീരുമാനത്തിന് പിന്നാലെ നൂറിലധികം തവണ യുക്രൈൻ തങ്ങളുടെ ഊർജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്ന് പുടിൻ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം, യുക്രൈൻ വിഷയത്തിൽ നീതിപൂർവമുള്ള ഒരു ഒത്തുതീർപ്പിന് വഴിയൊരുക്കുന്ന അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ പുടിൻ സ്വാഗതം ചെയ്തു. മോസ്‌കോ എപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്നും പുടിൻ അറിയിക്കുകയും ചെയ്തു.