Ronin Rat: മരച്ചീനി മാത്രമല്ല കുഴി ബോംബും മണത്തറിയും ഈ കുഞ്ഞൻ എലി; ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിൽ റോണിൻ
Landmines Detecting Ronin Rat: ലോക മൂഷിക ദിനമായ ഏപ്രിൽ നാലിനാണ് (വെള്ളി) റൊണിൻ്റെ ഈ റെക്കോർഡ് നേട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. 71 കുഴിബോംബുകളും 38 പൊട്ടാത്ത വെടിക്കോപ്പുകളും കണ്ടെത്തിയ മഗാവ എന്ന ഹീറോ റാറ്റിന്‌റെ മുൻ റെക്കോർഡ് ആണ് റോണിൻ തകർത്തത്.

കംബോഡിയ: മരച്ചീനി മണത്തറിയാൻ കഴിയുമെങ്കിൽ പിന്നെ ഒരു ബോംബ് കണ്ടുപിടിക്കാനാണോ അത്ര ബുദ്ധിമുട്ട്. കുഴി ബോംബുകൾ കണ്ടെത്തുന്നതിൽ ഇന്ന് ഈ അഞ്ചുവയസ്സുകാരൻ കുഞ്ഞനെലിയെ വെല്ലാൻ ലോകത്ത് മറ്റാരുമില്ല. കംബോഡിയയിൽ നിന്നുള്ള റോണിൻ എന്ന എലിയാണ് കുഴി ബോംബുകൾ കണ്ടെത്തുന്നതിൽ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 109 കുഴിബോംബുകളും പതിനഞ്ചോളം പൊട്ടാത്ത വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളും മണത്ത് കണ്ടുപിടിച്ചാണ് റോണിൻ ഗിന്നസ് ലോക റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.
കുഴിബോംബുകൾ മണത്തു കണ്ടുപിടിക്കുന്നതിൽ അഗ്രഗണ്യനാണ് ഹീറോ റാറ്റ് എന്ന വിശേഷണമുള്ള റൊണിൻ എലി. 2021 ഓഗസ്റ്റ് മുതലാണ് കക്ഷി ഈ പണിയിലേക്ക് ഇറങ്ങിയത്. നാല് വർഷത്തിനുള്ളിൽ തന്നെ തൻ്റെ മികവ് തെളിയിച്ചിരിക്കുകയാണ് ആഫ്രിക്കൻ എലികളിലെ ഭീമൻ പൗച്ച് ഇനത്തിൽപ്പെട്ട റോണിൻ. വടക്കൻ പ്രേഹ് വിഹിയറിൽ വിന്യസിപ്പിച്ച ശേഷമാണ് റോണിൻ 109 കുഴിബോംബുകളും 15 പൊട്ടാത്ത യുദ്ധവെടിക്കൊപ്പുകളും കണ്ടെത്തുന്നത്. എലികളെ കുഴിബോംബ് കണ്ടെത്തുന്ന ജോലികൾക്ക് നിയോഗിക്കുന്ന ബെൽജിയൻ സംഘടനയായ എപോപ്പോ ആണ് റോണിന്റെ ഉടമ.
സംഘടനയുടെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ മൈൻ ഡിറ്റക്ഷൻ റാറ്റ് (എംഡിആർ) എന്ന പേരും റൊണിൻ സ്വന്തമാണ്. ലോക മൂഷിക ദിനമായ ഏപ്രിൽ നാലിനാണ് (വെള്ളി) റൊണിൻ്റെ ഈ റെക്കോർഡ് നേട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. 71 കുഴിബോംബുകളും 38 പൊട്ടാത്ത വെടിക്കോപ്പുകളും കണ്ടെത്തിയ മഗാവ എന്ന ഹീറോ റാറ്റിന്‌റെ മുൻ റെക്കോർഡ് ആണ് റോണിൻ തകർത്തത്. 2021 ൽ അപോപിലെ സർവീസിൽ നിന്ന് വിരമിച്ച എലിയാണ് മഗാവ. അഞ്ച് വർഷം കൊണ്ടാണ് മഗാവ ഈ നേട്ടം കൈവരിച്ചത്.
2,25,000 ചതുരശ്രമീറ്റർ മീറ്റർ സ്ഥലത്ത് നിന്ന് മുഴുവൻ കുഴി ബോംബുകളും നീക്കാൻ സഹായിച്ചതിൻ്റെ പേരിൽ ഹീറോയിസത്തിന് സ്വർണമെഡലും മഗാവയ്ക്ക് സ്വന്തമായിരുന്നു. 2022 ലാണ് മഗാവ ലോകത്തോട് വിടപറഞ്ഞത്. കുഴിബോംബുകളും മറ്റും മണത്ത് കണ്ടെത്താനായി എലികൾക്കും നായ്ക്കൾക്കും വിദഗ്ധ പരിശീലനം നൽകുന്ന ബെൽജിയത്തിലെ സന്നദ്ധ സംഘടനയാണ് അപോപോ. ദിവസവും പുലർച്ചെ 30 മിനിറ്റ് മാത്രമാണ് ഇവിടുത്തെ ഹീറോ റാറ്റുകൾ ജോലി ചെയ്യുന്നത്. ബാക്കി സമയങ്ങളിൽ ഇവർക്ക് വിശ്രമമാണ്.
ഖനികളിൽ നിന്നും പൊട്ടാത്ത വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളിൽ നിന്നുമുള്ള മരണങ്ങൾ കംമ്പോടിയിൽ ഇന്നും തുടരുകയാണ്. 1979 മുതൽ ഏകദേശം 20,000 പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കൂടാതെ കുറഞ്ഞത് അതിന്റെ ഇരട്ടി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.