Ramad In UAE: റമദാനിൽ സ്വകാര്യ കമ്പനി ജീവനക്കാർക്കും ജോലിസമയം കുറയും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ
Private Sector Working Hours During Ramadan: റമദാൻ മാസത്തിൽ സ്വകാര്യ ജീവനക്കാരുടെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ. നേരത്തെ, സർക്കാർ ജീവനക്കാർക്കുള്ള തൊഴിൽ സമയവും പുതുക്കിയിരുന്നു.

റമദാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള തൊഴിൽസമയവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂറാണ് റമദാനിൽ ജോലിസമയത്ത് അനുവദിച്ചിരിക്കുന്ന ഇളവ്. ഇക്കാര്യം മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ ആണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 2025 മാർച്ച് ഒന്നിനാണ് ഹിജ്റ കലണ്ടർ പ്രകാരം യുഎഇയിൽ റമദാൻ മാസം ആരംഭിക്കുക.
മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് തന്നെ സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. റിമോട്ട് ജോലികൾ അനുവദിക്കണമെന്നും തൊഴിൽ രീതികളിൽ ഫ്ലക്സിബിലിറ്റി ഉണ്ടാവണമെന്നും നിർദ്ദേശമുണ്ട്. നേരത്തെ, സർക്കാർ ജീവനക്കാർക്കുള്ള തൊഴിൽ സമയവും അധികൃതർ പുറത്തുവിട്ടിരുന്നു.
സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ ഒരു നിശ്ചിത സമയവും വെള്ളിയാഴ്ച വേറെ ജോലിസമയവുമാണുള്ളത്. വ്യത്യസ്തമായ ജോലിസമയമുള്ള തൊഴിലാളികൾക്ക് ഈ നിർദ്ദേശം ബാധകമല്ല. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ജോലിസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പുതുക്കിയ തൊഴിൽ സമയം. ഇതോടെ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ഓരോ ദിവസവും 3.5 മണിക്കൂർ വച്ച് സർക്കാർ ജോലിക്കാരുടെ ജോലിസമയം കുറയും. വെള്ളിയാഴ്ച 1.5 മണിക്കൂർ തൊഴിൽ സമയവും കുറയും.




റമദാൻ മാസത്തിൽ നാലര ദിവസം നീളുന്ന തൊഴിൽ ആഴ്ചയാണ് യുഎഇ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഒരു ദിവസം എട്ട് മണിക്കൂറാണ് സർക്കാർ ജീവനക്കാരുടെ ജോലിസമയം. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് സാധാരണ ജോലിസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ജോലിസമയം. ഇതിലാണ് മാറ്റങ്ങൾ വരുത്തിയത്. സർക്കാർ ജീവനക്കാർക്ക് ശനി, ഞായർ ദിവസങ്ങൾ അവധിയാണ്.
റമദാനിൽ 9 അവശ്യസാധനങ്ങൾക്ക് അനാവശ്യമായി വിലവർധിപ്പിക്കരുതെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറി നിർദ്ദേശിച്ചിരുന്നു. ഭക്ഷ്യ എണ്ണ, മുട്ട, പാലുത്പന്നങ്ങൾ, അരി, പഞ്ചസാര, ഇറച്ചി, പയർ, ബ്രെഡ്, ഗോതമ്പ് എന്നിവയാണ് 9 അവശ്യ സാധനങ്ങൾ. സാധനങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.