Ramadan In UAE: ‘ഭിക്ഷാടകരെ സൂക്ഷിക്കുക’; സംഭാവനകൾ ഔദ്യോഗിക രീതിയിൽ മാത്രം നൽകണമെന്ന് പോലീസ്
Abu Dhabi Police About Beggars In Ramadan: റമദാൻ മാസത്തിൽ ഭിക്ഷാടകരെ സൂക്ഷിക്കണമെന്ന് അബുദാബി പോലീസ്. ഭിക്ഷാടക സമൂഹത്തിൻ്റെ സുരക്ഷയെ സാരമായി ബാധിക്കുമെന്നും സംഭാവനകൾ ഔദ്യോഗിക രീതിയിൽ മാത്രം നൽകണമെന്നും പോലീസ് അറിയിച്ചു.

റമദാൻ മാസത്തിൽ ഭിക്ഷാടകരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. സംഭാവനകൾ ഔദ്യോഗിക രീതിയിൽ മാത്രം നൽകണമെന്നും അബുദാബി പോലീസ് പറഞ്ഞു. തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അബുദാബി പോലീസിൻ്റെ മുന്നറിയിപ്പ്.
“സമൂഹത്തിൻ്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും വളരെ ഗൗരവതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു കാര്യമാണ് ഭിക്ഷാടനം. അതുകൊണ്ട് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള മാർഗങ്ങൾ വഴി മാത്രം സംഭാവനകൾ നൽകണമെന്ന് ഞങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി സഹകരിച്ച് ഇക്കാര്യങ്ങൾ അറിയിക്കണം. നമ്മൾ ഒരുമിച്ചുനിന്ന് അബുദാബിയുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കും.”- അബുദാബി പോലീസിൻ്റെ വിഡിയോയിൽ പറയുന്നു.
റമദാൻ മാസത്തിലെ ഭിക്ഷാടന മാഫിയയെ സൂക്ഷിക്കണമെന്ന് നേരത്തെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം പിടിയിലായത് 384 ഭിഷാടകരാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2085 ഭിക്ഷാടകർ അറസ്റ്റിലായെന്നും അബുദാബി പോലീസ് അറിയിച്ചിരുന്നു. യുഎഇയിലെ നിയമമനുസരിച്ച് ഭിക്ഷാടനം ഗുരുതരമായ കുറ്റകൃത്യമാണ്. 5000 ദിർഹം വരെ പിഴയും മൂന്ന് മാസത്തെ തടവുമാണ് ഭിക്ഷാടനത്തിന് ലഭിക്കുന്ന ശിക്ഷ. ഭിക്ഷാടന മാഫിയ നടത്തുന്നവർക്ക് ഒരു ലക്ഷം വരെ പിഴയും ആറ് മാസത്തെ തടവുമാണ് ശിക്ഷ.




ഗൾഫ് രാജ്യങ്ങളിൽ ഈ മാസം ഒന്ന് മുതൽ റമദാൻ വ്രതാരംഭം ആരംഭിച്ചു. സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാലാണ് ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്ന് മുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഇന്ത്യയിൽ ഈ മാസം രണ്ട് മുതലാണ് റമദാൻ ആരംഭിച്ചത്.
റമദാനിലെ പഠനം
റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് വീട്ടിലിരുന്ന് പഠിക്കാൻ അനുവാദം നൽകി അധികൃതർ. അജ്മാനിലും ദുബായിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് വീട്ടിലിരുന്ന് പഠിക്കാൻ അനുവാദമുള്ളത്. വിദ്യാർത്ഥികൾക്ക് റിമോട്ട് ലേണിങ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ അനുവാദം ഉണ്ടാവുമെന്ന് എമിറേറ്റ്സ് മീഡിയ ഓഫീസ് അറിയിച്ചു. വിശുദ്ധ മാസത്തിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കാനാണ് തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.