Pope Francis: ആശങ്കകള്‍ക്ക് വിരാമം; ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും
Pope Francis to make public appearance: ആശുപത്രിക്ക് പുറത്തായിരിക്കും അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുക. അഞ്ചാഴ്ചകള്‍ക്കു ശേഷമാണ് 88കാരനായ മാര്‍പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാര്‍പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനകളിലായിരുന്നു

റോം: ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ (ഞായറാഴ്ച) വിശ്വാസികളെ അഭിവാദ്യം ചെയ്യും. ആരോഗ്യനില ഏറെ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നതിനാല്‍ ഒരു മാസത്തിലേറെയായി അദ്ദേഹത്തിന് വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വെന്റിലേറ്റര്‍ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാനും സാധിച്ചു. ശ്വാസകോശ അണുബാധയാണ് മാര്‍പാപ്പയുടെ ആരോഗ്യനില നേരത്തെ വഷളാക്കിയത്. എന്നാല്‍ നിലവില്‍ അണുബാധയും കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ആശുപത്രിക്ക് പുറത്തായിരിക്കും അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുക. അഞ്ചാഴ്ചകള്‍ക്കു ശേഷമാണ് 88കാരനായ മാര്‍പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാര്‍പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനകളിലായിരുന്നു.
നിലവില്‍ ചികിത്സ തുടരുകയാണ്. ഫിസിയോതെറാപ്പിയും നടത്തുന്നുണ്ട്. ആശുപത്രിക്കുള്ളിലെ ഒരു ചാപ്പലിൽ അദ്ദേഹം പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ഞായറാഴ്ചകളിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികൾക്കായി പ്രാർത്ഥന നടത്താറുണ്ടെങ്കിലും, ഫെബ്രുവരി 9 മുതൽ അദ്ദേഹത്തിന് അത് സാധിച്ചിരുന്നില്ല.
നാളെയും പതിവ് പ്രാര്‍ത്ഥന ഉണ്ടായിരിക്കില്ല. പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനും അനുഗ്രഹം നൽകാനും അദ്ദേഹം ഉച്ചയോടെ ആശുപത്രി ജനാലയ്ക്ക് സമീപമെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2013 ൽ മാർപ്പാപ്പയായതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം ഇത്രയുംനാള്‍ പൊതുവേദിയില്‍ നിന്ന് മാറിനില്‍ക്കുന്നത്.
സംസാരശേഷി പൂർണ്ണമായും വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം എന്ന് വത്തിക്കാന്റെ മുഖ്യ ഡോക്ട്രിനൽ ഒഫീഷ്യലായ കർദ്ദിനാൾ വിക്ടർ ഫെർണാണ്ടസ് വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയുടെ ഡിസ്ചാർജ് സംബന്ധിച്ച തീയതി തീരുമാനിച്ചിട്ടില്ല. ഏപ്രിൽ 8 ന് ബ്രിട്ടനിലെ രാജാവ് ചാൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് അദ്ദേഹത്തിന് വത്തിക്കാനിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.