Pope Francis Health Updates: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം
Vatican Says Pope Francis in Critical Condition: മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവന്നു.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലർച്ചയോടെ ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ദിവസം അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും പെട്ടെന്നാണ് ഗുരുതരമായത്. മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവന്നു. ഇതിനു പുറമെ രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകിയതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇപ്പോഴും നിരീക്ഷണത്തിലാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ ഇപ്പോള്‍ കുറവുണ്ടായതായും എന്നാൽ അപകടനില പൂർണമായി മാറിയെന്ന് പറയാൻ പറ്റില്ലെന്നും കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു.
ഈ മാസം 14നാണ് 88 വയസ്സുകാരനായ മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ സങ്കീർണമായ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചു. ഇതിനു പിന്നാലെ ഇന്നലെ മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ശ്വാസം മുട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്.