Pahalgam Terror Attack: ‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമരക്കാർ’; വിവാദ പരാമർശവുമായി പാകിസ്താൻ ഉപപ്രധാനമന്ത്രി
Pahalgam Terror Attack: സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. അതിനിടെ, പാകിസ്താൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പഹൽഗാം ആക്രമണം നടത്തിയവരെ സ്വാതന്ത്ര സമരക്കാരെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. ഇന്ത്യ പാക്കിസ്താൻ സംഘർഷ സാധ്യത വർധിക്കവെ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
കൂടാതെ, സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണെന്നും മന്ത്രി പറഞ്ഞു. പാകിസ്താനിലെ 240 മില്യൺ ജനങ്ങൾക്ക് വെള്ളം ആവശ്യമാണ്. അത് നിർത്താൻ കഴിയില്ല, അതിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും ഇഷാഖ് ദാർ കൂട്ടിച്ചേർത്തു.
അതേസമയം, ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ചതായി ഇന്ത്യൻ സൈന്യം. ലഷ്കർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ജമ്മു കാശ്മീർ പൊലീസ് നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, പാകിസ്താൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്താൻ പിടിയിലായത്.