Oman Air: വയറ്റത്തടിച്ച് ഒമാൻ എയർ: പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ടു
Oman Air Lays Off Employees: പ്രവാസികൾ ഉൾപ്പെടെ 4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നത്. 2024ൽ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ഒമാൻ എയറിൻ്റെ നീക്കം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ മുന്നോടിയായി ആദ്യം വൊളന്ററി റിട്ടയർമെന്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചിരുന്നു.

മസ്‌കറ്റ്: ജീവനക്കാരുടെ വയറ്റത്തടിച്ച് ഒമാൻ എയറിൻ്റെ നടപടി. 500 പ്രവാസികൾ ഉൾപ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർ, ഒമാൻ എയർപോർട്ട്‌സ് ചെയർമാനുമായ മന്ത്രി എൻജിയാണ് സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലിയാണ് ഇക്കാര്യം അറിയച്ചത്. 2024ൽ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ഒമാൻ എയറിൻ്റെ നീക്കം.
പ്രവാസികൾ ഉൾപ്പെടെ 4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നത്. ഫ്‌ലീറ്റ് സേവനങ്ങൾ നടത്തുന്ന വിമാന കമ്പനികളെക്കാൾ കൂടുതലായിരുന്നു ഒമാൻ എയറിലെ ജീവനക്കാർ. ജീവനക്കാരിൽ ഏകദേശം 45 ശതമാനവും അസൈൻമെന്റ് ജീവനക്കാരാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒമാൻ എയർ തീരുമാനിച്ചത്. പിരിച്ചുവിടലിന് വിധേയരായ ജീവനക്കാരുടെ തസ്തികകൾ അനാവശ്യമോ നേരിട്ടുള്ള പ്രവർത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, ജീവനക്കാരെ കുറയ്ക്കുന്നതിന്റെ മുന്നോടിയായി ആദ്യം വൊളന്ററി റിട്ടയർമെന്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചിരുന്നു. ഇതിൽ 310 ജീവനക്കാരാണ് ഓഫർ സ്വീകരിച്ചത്. ശേഷിക്കുന്ന ജീവനക്കാർക്ക് ഒമാൻ എയർ അതേ ശമ്പളത്തോടെ കുറഞ്ഞ ആനുകൂല്യങ്ങളോട് കൂടിയ ബദൽ തൊഴിൽ അവസരങ്ങൾ നൽകിയതായും സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി വ്യക്തമാക്കി.
അതേസമയം, ഖത്തർ എയർവേയ്‌സിന് ഒമാൻ എയർ വിമാനങ്ങൾ വിൽക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ കിംവദന്തികളെ കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. വിമാനങ്ങൾ ഒരു പൊതു ലേലത്തിലൂടെയാണ് വിൽപനക്ക് വച്ചത്. അങ്ങനെ വിറ്റ പഴയ വിമാനങ്ങൾ ഇനി സജീവ വ്യോമയാന ഉപയോഗത്തിന് അനുയോജ്യമല്ലെന്നുമാണ് മന്ത്രി പറയുന്നത്.