Myanmar Earthquake: മ്യാൻമർ ഭൂകമ്പം: ദുരന്തഭൂമിയിൽ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം, ഐഎൻഎസ് സത്പുരയും സാവിത്രിയും പുറപ്പെട്ടു
Myanmar Earthquake Latest Update: ദുരന്ത ഭൂമിയിൽ താതാകാലിക ആശുപത്രി സജ്ജമാക്കാനാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായവുമായി പുറപ്പെട്ട കപ്പലുകൾ മാർച്ച് 31 ന് യാങ്കോണിൽ എത്തുമെന്ന് ഇന്ത്യൻ നാവികസേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ന്യൂഡൽഹി: ദുരന്ത ഭൂമിയിൽ കൈത്താങ്ങായി ഇന്ത്യ. ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമാറിലേക്ക് സഹായവുമായി ഇന്ത്യയുടെ രണ്ട് നാവക കപ്പലുകളാണ് പുറപ്പെട്ടത്. ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ബ്രഹ്‌മ എന്ന പേരിൽ 40 ടൺ ദുരിതാശ്വാസ വസ്തുക്കളും ഇവയിൽ ഉൾപ്പെടുന്നു. കൂടാതെ ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി 118 അംഗങ്ങൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും യാങ്കൂണിലേക്ക് ഇന്ത്യ എത്തിക്കും.
ദുരന്ത ഭൂമിയിൽ താതാകാലിക ആശുപത്രി സജ്ജമാക്കാനാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായവുമായി പുറപ്പെട്ട കപ്പലുകൾ മാർച്ച് 31 ന് യാങ്കോണിൽ എത്തുമെന്ന് ഇന്ത്യൻ നാവികസേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയിൽ (എൻഡിആർഎഫ്) നിന്നുള്ള 80 അംഗ സംഘത്തെയും ദുരന്തഭൂമിയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂൺ വിമാനത്താവളത്തിൽ എത്തിയിരുന്നു. ടെന്റുകൾ, ബ്ലാങ്കറ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷ്യ പായ്ക്കറ്റുകൾ, ശുചീകരണ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കളുമായാണ് ആദ്യഘട്ട സഹായമെന്നോണം ഇന്ത്യ മ്യാൻമാറിലെത്തിച്ചത്. മ്യാൻമറിലെ സൈനിക നേതൃത്വത്തിലുള്ള സർക്കാരിന്റെ തലവൻ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. രാജ്യത്തെ ദുരന്തത്തിന് എന്ത് സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.




അതേസമയം മ്യാൻമാറിലും തായ്ലാൻഡിലും ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുകയാണ്. മ്യാൻമാറിൽ മാത്രം മരിച്ചവരുടെ എണ്ണം 1644 കടന്നതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു. ഇതിനു പുറമെ 3408 പേർക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ തായ്ലാൻഡിൽ പത്ത് പേരാണ് ഭൂചലനത്തിൽ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.