MH370: നിഗൂഢതകളുടെ ചുരുളഴിയുമോ? കാണാമറയത്തുള്ള മലേഷ്യന്‍ എയര്‍ലൈന്‍സ് തേടി ‘ഓഷ്യന്‍ ഇന്‍ഫിനിറ്റി’ ! കണ്ടുപിടിച്ചാല്‍ കിട്ടുന്നത് 70 മില്യണ്‍ ഡോളര്‍
Malaysia Airlines Flight 370: 2014 മാർച്ചിൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ എംഎച്ച്370 അപ്രത്യക്ഷമാവുകയായിരുന്നു. 239 പേരുമായി ബീജിംഗിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിന് എന്തു സംഭവിച്ചുവെന്ന് ഇന്നും വ്യക്തമല്ല. തിരച്ചിലില്‍ എങ്കിലും എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാണാതായവരുടെ ബന്ധുക്കള്‍

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി മലേഷ്യ ഏയര്‍ലൈന്‍സ് ഫ്ലൈറ്റ് (എംഎച്ച്370) അപ്രത്യക്ഷമായിട്ട് ഈ മാര്‍ച്ച് എട്ടിന് 11 വര്‍ഷം തികയും. കാണാമറയത്തായ വിമാനത്തിനായി നിരവധി തെരച്ചിലുകള്‍ നടന്നു. വിവിധ രാജ്യങ്ങള്‍ മുന്നിട്ടിറങ്ങി. എന്നിട്ടും വിമാനം എവിടെയെന്നോ, എന്ത് സംഭവിച്ചുവെന്നോ എന്നതിന് വ്യക്തമായ ഉത്തരം കിട്ടിയില്ല. ഇന്നും നിഗൂഢമായി തുടരുന്ന എംഎച്ച്370 തേടിയുള്ള ദൗത്യം പുനഃരാരംഭിക്കുകയാണ് സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ‘ഓഷ്യൻ ഇൻഫിനിറ്റി’. തിരച്ചിൽ പുനരാരംഭിച്ചതായി മലേഷ്യൻ ഗതാഗത മന്ത്രി ആന്റണി ലോക്ക് പറഞ്ഞു.
എന്നാല്‍ കമ്പനിയും മലേഷ്യന്‍ സര്‍ക്കാരുമായുള്ള കരാര്‍ അന്തിമമാകുന്നതേയുള്ളൂവെന്നും, തിരച്ചില്‍ പുനരാരംഭിക്കാനുള്ള ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആന്റണി ലോക്ക് അറിയിച്ചു. തിരച്ചിൽ എത്രനാൾ നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2014 മാർച്ചിൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ എംഎച്ച്370 അപ്രത്യക്ഷമാവുകയായിരുന്നു. 227 യാത്രക്കാരും 12 ജീവനക്കാരുമായി ബീജിംഗിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിന് എന്തു സംഭവിച്ചുവെന്ന് ഇന്നും അജ്ഞാതമാണ്.




Read Also : Sudan Plane Crash : ആകാശദുരന്തത്തില്‍ നടുങ്ങി സുഡാന്‍; സൈനിക വിമാനം തകര്‍ന്ന് നിരവധി മരണം
2024 ഡിസംബറിൽ തിരച്ചിൽ പുനരാരംഭിക്കാൻ മലേഷ്യ സമ്മതിച്ചിരുന്നു. വിമാനത്തെക്കുറിച്ച് ഒന്നും കണ്ടെത്താനായില്ലെങ്കില്‍ കമ്പനിക്ക് ഫീസ് നല്‍കില്ലെന്നതാണ് മലേഷ്യയുമായുള്ള ധാരണയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പരിശോധിച്ചുറപ്പിച്ചാൽ ഓഷ്യൻ ഇൻഫിനിറ്റിക്ക് 70 മില്യൺ ഡോളർ ലഭിക്കുമെന്നും 18 മാസത്തേക്ക് സർക്കാർ ഒരു കരാറിൽ ഒപ്പുവെക്കുമെന്നും ആന്റണി ലോക്ക് പറഞ്ഞു.
വിമാനം കാണാതായതിന്റെ 10-ാം വാര്‍ഷികം കഴിഞ്ഞ വര്‍ഷമായിരുന്നു. അന്ന് തിരച്ചില്‍ ദൗത്യത്തില്‍ ഓസ്‌ട്രേലിയ മലേഷ്യന്‍ സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണത്തെ ദൗത്യത്തില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുടെ വക്താവ് പറഞ്ഞു. ഓഷ്യൻ ഇൻഫിനിറ്റി 2018 ൽ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഈ തിരച്ചിലില്‍ എങ്കിലും എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാണാതായവരുടെ ബന്ധുക്കള്‍.
തിരച്ചിൽ വീണ്ടും ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കാണാതായ ഒരു സ്ത്രീയുടെ മകനും മലേഷ്യന്‍ സ്വദേശിയുമായ ഗ്രേസ് നഥാൻ (36) എഎഫ്‌പിയോട് പറഞ്ഞു. തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ എംഎച്ച്370 ഫ്ലൈറ്റ് സൂപ്പർവൈസർ പാട്രിക് ഗോമസിന്റെ ഭാര്യ ജാക്വിറ്റ ഗൊൺസാലസ് (62) പ്രതികരിച്ചു.