Titanic: ടൈറ്റാനിക്ക് അപകടത്തിന് ദിവസങ്ങൾക്ക് യാത്രക്കാരൻ എഴുതിയ കത്ത്; ലേലത്തിൽ ലഭിച്ചത് മൂന്ന് ലക്ഷം യൂറോ
Titanic Survivor Archibald Gracie Letter: ടൈറ്റാനിക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ യാത്രക്കിടെ എഴുതിയ കത്തിന് ലഭിച്ച ലേലത്തുക മൂന്ന് ലക്ഷം യൂറോ. 1912 എപ്രിൽ 10നെഴുതിയ കത്താണ് ഇത്.

ടൈറ്റാനിക് അപകടത്തിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാരൻ എഴുതിയ കത്തിന് ലേലത്തിൽ ലഭിച്ചത് മൂന്ന് ലക്ഷം യൂറോ. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായ കേണൽ ആർക്കിബാൾഡ് ഗ്രേസി എന്ന യാത്രക്കാരൻ എഴുതിയ കത്തിനാണ് ഇംഗ്ലണ്ടിലെ വിൽറ്റ്ഷയറിൽ നടന്ന ലേലത്തിൽ അഞ്ചിരട്ടി വില ലഭിച്ചത്.
1912 ഏപ്രിൽ 10നാണ് ഈ കത്ത് എഴുതിയിട്ടുള്ളത്. ഈ ദിവസമാണ് അദ്ദേഹം ടൈറ്റാനിക്കിൽ കയറിയതും. ടൈറ്റാനിക് ലെറ്റർ കാർഡിൽ ലണ്ടനിലെ ക്വീൻസ്ടൗണിലേക്കാണ് കത്ത് അയച്ചത്. ‘ഇതൊരു നല്ല കപ്പലാണ്. പക്ഷേ, അഭിപ്രായം പറയാൻ എൻ്റെ യാത്രയുടെ അവസാനം വരെ ഞാൻ കാക്കും.’- അദ്ദേഹം കത്തിൽ കുറിച്ചു.
നാല് പേജുകളിലാണ് കത്തെഴുതിയിരിക്കുന്നത്. ലണ്ടനിലെ വാൽഡോർഫ് ഹോട്ടലിൽ വച്ച് പരിചയപ്പെട്ട ഒരാൾക്ക് എഴുതിയ കത്തിൽ ടൈറ്റാനിക് കപ്പലിൻ്റെ വലിപ്പത്തെപ്പറ്റി പ്രത്യേകം എഴുതിയിട്ടുണ്ട്. കപ്പലിൻ്റെ രൂപവും യാത്രയിലെ സവിശേഷതകളുമൊക്കെ കത്തിൽ വിശദമായി എഴുതിയിരിക്കുന്നു. ഈ കത്തിന് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15നാണ് കപ്പൽ അപകടത്തിൽ പെടുന്നത്.
അപകടസമയത്ത് ഉറക്കത്തിലായിരുന്ന ഇയാൾ രാത്രി 11.40ഓടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. പിന്നീട് കുട്ടികളെയും സ്ത്രീകളെയും ലൈഫ്ബോട്ടിലേക്ക് കയറാൻ അദ്ദേഹം സഹായിച്ചു. കപ്പൽ പൂർണമായും മുങ്ങിയപ്പോൾ തലകീഴായി മറിഞ്ഞ ഒരു ബോട്ടിൽ മറ്റ് ആളുകൾക്കൊപ്പം ഇയാൾ കയറിപ്പറ്റി. ബോട്ടിൽ രക്ഷപ്പെടാനായി കയറിയവരിൽ പകുതി പേരും പിറ്റേന്ന് പ്രഭാതത്തിന് മുൻപ് മരണപ്പെട്ടു. ഒടുവിൽ ലൈഫ്ബോട്ടുകൾ എത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. ദുരന്തത്തിന് എട്ട് മാസങ്ങൾക്ക് ശേഷം 1912 ഡിസംബർ നാലിന് അദ്ദേഹം മരണപ്പെട്ടു. പ്രമേഹം വഷളായതും ടൈറ്റാനിക് അപകടത്തിനിടെയുണ്ടായ ശാരീരിക പ്രശ്നങ്ങളുമായിരുന്നു കാരണം.
ടൈറ്റാനിക്കിൻ്റെ യാത്രയെയും അപകടത്തെയും പറ്റി അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്. 1913ൽ ‘ദി ട്രൂത്ത് എബൗട്ട് ദ് ടൈറ്റാനിക്’ എന്ന പുസ്തകം പുറത്തുവന്നെങ്കിലും അതിനകം അദ്ദേഹം മരണപ്പെട്ടിരുന്നു. പിന്നീട് പല പതിപ്പുകൾ വന്ന പുസ്തകത്തിൻ്റെ ഇപ്പോഴത്തെ പേര്, ‘ടൈറ്റാനിക്, എ സർവൈവേഴ്സ് സ്റ്റോറി’ എന്നാണ്.