Israel-Palestine Conflict: വേട്ട തുടര്‍ന്ന് ഇസ്രായേല്‍; കരാര്‍ ലംഘനത്തിന് ശേഷം കൊല്ലപ്പെട്ടത് 900 പേര്‍
Israel-Palestine Conflict Updates: ഗാസയില്‍ കഴിഞ്ഞ 17 മാസത്തിനിടെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടുകളുമാണെന്ന വിവരം പുറത്തുവരുന്നുണ്ട്. ഗാസയില്‍ ഓരോ 45 മിനിറ്റിലും ഇസ്രായേല്‍ സൈന്യം ഒരു കുട്ടിയെ കൊലപ്പെടുത്തുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 30 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുണ്ട്.

ഗാസ സിറ്റി: ഇസ്രായേല്‍ ഗാസ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 18ന് ഹമാസുമായുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 921 പേരാണ് കൊല്ലപ്പെട്ടത്. 2,054 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തെക്കന്‍ ഗാസയില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബെയ്ത് ലാഹിയയില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബെയ്ത് ലാഹിയയില്‍ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പലസ്തീനികളാണ് മരിച്ചത്.
അതിനിടെ ഗാസയില്‍ കഴിഞ്ഞ 17 മാസത്തിനിടെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടുകളുമാണെന്ന വിവരം പുറത്തുവരുന്നുണ്ട്. ഗാസയില്‍ ഓരോ 45 മിനിറ്റിലും ഇസ്രായേല്‍ സൈന്യം ഒരു കുട്ടിയെ കൊലപ്പെടുത്തുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 30 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുണ്ട്.




2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ 17,400 കുട്ടികളെയാണ് ഇസ്രായേല്‍ ഇതുവരെ കൊലപ്പെടുത്തിയത്. അതില്‍ 15,600 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇനിയും കുഞ്ഞുങ്ങളുടെ ശരീരങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ബെയ്‌റൂട്ടിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണം അനുചിതമായിരുന്നു എന്ന് ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ സുല്‍ത്താന്‍ ബറകത്ത് പറഞ്ഞു. ഗാസയിലും സംഭവിച്ചത് ഇതുതന്നെയാണ്. വെടിനിര്‍ത്തലിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോള്‍ അത് നീട്ടാന്‍ തയാറാകാതെ ഇസ്രായേല്‍ ഒഴികഴിവുകള്‍ പറയാന്‍ തുടങ്ങിയെന്നും ബറകത്ത് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, റമദാന്‍ മാസം അവസാനിക്കുന്നതിന്റെ ഭാഗമായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് സിറിയയിലെ യുഎസ് എംബസി. ഈദ് അല്‍ ഫിത്തര്‍ അവധിയുടെ സമയത്ത് ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഭീകരത, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍, ബന്ദികളാക്കല്‍, സായുധ സംഘര്‍ഷം, അന്യായമായ തടങ്കല്‍ എന്നിവയുടെ സാധ്യത കണക്കിലെടുത്ത് സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.