5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel – Lebanon : ലെബനനെ വിടാതെ ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു

Israel Attack On Lebanon : ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൻ്റെ വിശദാംശങ്ങൾ ലഭ്യമല്ല.

Israel – Lebanon : ലെബനനെ വിടാതെ ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണം (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 11 Oct 2024 06:56 AM

ലെബനനിൽ വീണ്ടും വ്യോമാക്രമണവുമായി ഇസ്രയേൽ. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് സെൻട്രൽ ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. ലെബനൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൻ്റെ മറ്റ് വിവരങ്ങൾ വ്യക്തമല്ല. മൂന്നാഴ്ചയോളമായി ലെബനനിൽ ഇസ്രയേലിൻ്റെ സൈനിക നടപടി തുടരുകയാണ്.

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കൾ രക്ഷപ്പെട്ടു എന്നാണ് സിഎൻഎൻ അറിയിച്ചത്. ഹിസ്ബുള്ള നേതാവായ വാഫിഖ് സഫയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാൽ, ഇയാൾ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക രേഖപ്പെടുത്തി. ഇസ്രയേൽ ആക്രമണത്തിൽ യുഎനിൻ്റെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ലെബനനിലെ അവസ്ഥ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎൻ പ്രതികരിച്ചു.

സെപ്തംബർ അവസാനത്തോടെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ലെബനനിലെ ആക്രമണം ശക്തമാവുന്നത്. ഇതിൽ 1400 ലെബനൻ സ്വദേശികൾ മരിച്ചു. 12 ലക്ഷം പേർക്കാണ് വീട് വിട്ട് പലായനം ചെയ്യേണ്ടിവന്നത്. സെപ്തംബർ 28ന് ബെയ്റൂത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇസ്രയേലിഉം ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുന്നത്. നസ്രല്ല വധിക്കപ്പെട്ടു എന്ന് ആദ്യം ഇസ്രയേൽ അറിയിച്ചു. പിന്നാലെ ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

Also Read : Israel-Hamas War: ക്രൂരതയ്ക്ക് കൂട്ടുനിന്ന് ബൈഡൻ; ഇസ്രായേലിന് നൽകിയത് 17.9 ബില്യൺ ഡോളറിന്റെ സൈനിക സഹായം

ലോകത്തെ ഭയപ്പെടുത്താൻ നസ്രല്ല ഇനിയില്ലെന്ന കുറിപ്പോടെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ് വിവരം ആദ്യം അറിയിച്ചത്. ബെയ്‌റൂട്ടിന് തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണത്തിലാണ് നസ്രല്ല കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ തെക്കൻ മേഖല കമാൻഡർ അലി കരകെ ഉൾപ്പെടെ മറ്റ് കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നസ്രല്ല കൊല്ലപ്പെട്ടതോടെ പുതിയ ഹാഷിം സഫീദ്ദീനെ പുതിയ തലവനായി ഹിസ്ബുള്ള തിരഞ്ഞെടുത്തിരുന്നു.

നസ്രല്ലയുടെ മരണത്തിൽ ഹിസ്ബുള്ള തിരിച്ചടിയ്ക്കാൻ ശ്രമിച്ചതോടെ ലെബനൻ യുദ്ധക്കളമായി. ഒക്ടോബർ തുടക്കത്തിൽ ഇസ്രയേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചു. വടക്കൻ അതിർത്തി യുദ്ധമേഖലയായി പ്രഖ്യാപിച്ച ഇസ്രയേൽ സമാന്തരമായി വ്യോമാക്രമണവും തുടർന്നു. ഇതിനിടെ ഇറാൻ ഇസ്രയേലിന് നേർക്ക് മിസൈലാക്രമണം നടത്തി. 200ഓളം മിസൈലുകളാണ് ഇസ്രയേലിനെതിരെ ഇറാൻ പ്രയോഗിച്ചത്. ഹിസ്ബുള്ള തലവനെ വധിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ലോകത്തിൻ്റെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു. പിന്നാലെ തങ്ങളുടെ എട്ട് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അറിയിച്ചു. ഇതിന് മറുപടിയായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇത്തരത്തിൽ പരസ്പരം തുടരുന്ന ആക്രമണത്തിൻ്റെ തുടർച്ചയാണ് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സംഘർഷത്തെ ഉറ്റുനോക്കുന്നുണ്ട്.

 

 

 

 

Latest News