Illegal Immigration: അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങുന്നു; ആശങ്കയോടെ ഇന്ത്യക്കാരും
Illegal Immigration UK Sending People Back: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടണും. അമേരിക്കയുടെ ചുവടുപിടിച്ചാണ് ബ്രിട്ടണിൻ്റെ തീരുമാനം. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങുന്നു. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലിനാണ് യുകെ ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് കുടിയേറിയവരും ആശങ്കയിലാണ്. ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൺ. ഇവരിൽ ഭൂരിഭാഗം പേരും യുകെയുടെ പുതിയ തീരുമാനത്തിൽ ആശങ്കയിലാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 800 ആളുകളെയാണ് യുകെ നാടുകടത്തിയത്. നാല് ചാർട്ടേഡ് വിമാനങ്ങളിലായാണ് ആളുകളെ രാജ്യത്തുനിന്ന് നാടുകടത്തിയത്. വിദ്യാർത്ഥികളടക്കം ബ്രിട്ടണിലുള്ള ഇന്ത്യക്കാർ ഒരുപാടുണ്ട്. ഇത്തരക്കാർക്ക് യുകെയിൽ തൊഴിലെടുക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. ഇത് കണക്കിലെടുത്ത് യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. അനധികൃതമായി ജോലി ചെയ്യുന്ന ആളുകളെ കണ്ടെത്തി ഇവർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായുള്ള പരിശോധനകൾ തുടർന്നുവരികയാണ്. നെയിൽ ബാറുകൾ, കാർ വാഷിങ് കേന്ദ്രങ്ങൾ, ഇന്ത്യൻ റെസ്റ്റോറൻ്റുകൾ, കടകൾ തുടങ്ങി വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചെന്നാണ് വിവരം. ഇവിടങ്ങളിൽ അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധനകൾ നടത്തുന്നത്.
ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇത്തവണത്തെ പരിശോധനയിൽ മുൻ വർഷങ്ങളിൽ കണ്ടെത്തിയതിനെക്കാൾ കൂടുതൽ അനധികൃത തൊഴിലാളികളെ കണ്ടെത്തിയെന്ന് വിവരമുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ പരിഗണിച്ചാൽ 828 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ ആകെ 609 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിലെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് മാത്രം ഇത്തരത്തിൽ അനധികൃതമായി ജോലി ചെയ്തിരുന്ന നാല് പേരെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ യുകെയിലെ പല സ്ഥാപനങ്ങളിലും മുൻ വർഷങ്ങളിലെതിനെക്കാൾ കൂടുതലാളുകൾ അനധികൃതമായി ജോലി ചെയ്യുന്നുണ്ടെന്നും വിവരമുണ്ട്.




കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാനും അത് അനുസരിക്കാനും ഏല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തൊഴിലുടമകൾ ചൂഷണം ചെയ്യുന്നത് ഏറെക്കാലമായി തുടരുന്നു. എൻഫോഴ്സ്മെൻ്റ് നടപടികൾക്ക് വിധേയമാകാത്തതിനാൽ നിരവധി ആളുകളാണ് രാജ്യത്ത് അനധികൃതമായി എത്തുന്നത്. ഇവിടെ ആളുകൾ അനധികൃതമായി ജോലിയെടുക്കുകയും ചെയ്യുന്നു. ജീവൻ പോലും അപായപ്പെടുത്തി രാജ്യത്ത് ഇത്തരത്തിൽ ജോലി ചെയ്യുന്നവർ കുടിയേറ്റ സംവിധാനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ പുതിയ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണ് കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയത്. ഇന്ത്യക്കാരടക്കം നിരവധി പേരെ ട്രംപ് നാടുകടത്തി. ഇത്തരത്തിൽ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് ഇന്ത്യയിലേക്കയച്ച ട്രംപിൻ്റെ നടപടി വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ട്രംപിൻ്റെ നടപടികൾക്ക് പിന്നാലെ രാജ്യത്തേക്ക് കുടിയേറിയ ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.