Osama Tabash Death: ഹമാസിന്റെ ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തി ഇസ്രയേല്‍
Osama Tabash Death: ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ വധിച്ചതായി പ്രഖ്യാപിച്ച് ഇസ്രായേൽ. 2023 ഒക്ടോബറിൽ ഉണ്ടായ ആക്രമണത്തിൽ ഇസ്രായേലിലേക്കുള്ള നുഴഞ്ഞ് കയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഉസാമ തബാഷ്.

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷ് കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഉസാമ തബാഷിനെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ഇസ്രായേലിന്റെ പ്രസ്താവനയോട് ഹമാസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് കൊല്ലപ്പെട്ട ഉസാമ തബാഷ്. 2023 ഒക്ടോബറിൽ ഉണ്ടായ ആക്രമണത്തിൽ ഇസ്രായേലിലേക്കുള്ള നുഴഞ്ഞ് കയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ഉസാമ തബാഷിന്റെ മരണം ഹമാസിന് വലിയ തിരിച്ചടിയാണെന്ന് ഐ.എഡി.എഫ്. വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഒരേയൊരു കാൻസർ സ്പെഷ്യാലിറ്റി ആശുപത്രി തകർത്തു. തുർക്കിഷ് – പാലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി കെട്ടിടമാണ് ഇസ്രായേൽ സൈന്യം തകർത്തത്.
അതിനിടെ ഗാസയിൽ വെടി നിർത്തൽ കരാർ ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവന ഇറക്കി. വെടിനിർത്തൽ പൂർണ്ണമായും നടപ്പാക്കപ്പെടുന്നുണ്ടെന്നും ശാശ്വതമാണെന്നും ഉറപ്പാക്കാൻ എല്ലാ കക്ഷികളും ചർച്ചകളിൽ വീണ്ടും ഏർപ്പെടണമെന്നും ജർമ്മനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ ജീൻ-നോയൽ ബാരറ്റ്, ബ്രിട്ടന്റെ ഡേവിഡ് ലാമി എന്നിവർ ആവശ്യപ്പെട്ടു.