Hajj Pilgrimage 2025: ഹജ്ജ് തീർത്ഥാടനം, ഇത്തവണ കേരളത്തിൽ നിന്ന് പോകുന്നത് 14,594 പേർ
Hajj Pilgrimage 2025 : 12 സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷിച്ചവരുടെ എണ്ണം അനുവദിച്ച ക്വാട്ടയേക്കാൾ കുറവായിരുന്നു എന്നാണ് വിവരം.

ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഹജ്ജിന് പോകാൻ 14,594 പേർക്ക് അവസരം. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടിയാണ് ഈ വിവരം പുറത്തു വിട്ടത്. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരുടെ എണ്ണമാണ് ഇത്. ഇത്തവണ 20,636 പേരാണ് ഹജ്ജിന് പോകാൻ അപേക്ഷിച്ചിരുന്നത്.
ഗുജറാത്തിൽ നിന്നാണ് ഏറ്റവുമധികം ഹജ്ജ് തീർഥാടകർ അപേക്ഷ നൽകിയത് എന്നാണ് കണക്ക്. ഹജ്ജ് തീർഥാടനത്തിനായുള്ള 2025-ലേ സർക്കാർ ക്വാട്ടയിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും അറിയിപ്പുണ്ട്. ഡൽഹിയിലെ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഓഫീസ് വഴിയാണ് നടപടികൾ. 2025-ലെ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള ഡിജിറ്റൽ റാൻഡം സെലക്ഷൻ (ഖുറാ) നാഷണൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
ALSO READ – നെതന്യാഹു ഞങ്ങളെ വഞ്ചിച്ചു; പ്രതിഷേധിച്ച് ഇസ്രായേലി ബന്ദികളുടെ കുടുംബം
യോഗ്യരായ 1,51,981 അപേക്ഷകരിൽ 1,22,518 അപേക്ഷകരെ തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ജനസംഖ്യയ്ക്ക് ആനുപാതികമായാണ് ക്വാട്ട അനുവദിക്കുന്നത്. 12 സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷിച്ചവരുടെ എണ്ണം അനുവദിച്ച ക്വാട്ടയേക്കാൾ കുറവായിരുന്നു എന്നാണ് വിവരം.
ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത് കേന്ദ്രഭരണപ്രദേശമായ ദാമൻ ആൻഡ് ദിയുവിൽ നിന്നുമാണ്. 27 പേരാണ് ഇവിടെ നിന്നും അപേക്ഷിച്ചിട്ടുള്ളത്. ഇൗ വർഷം 65 വയസ്സ് കഴിഞ്ഞ 14,728 ഹജ്ജ് തീർഥാടകരെയും ആൺ തുണയില്ലാതെ (‘മെഹ്‌റ’ യില്ലാതെ) പോകുന്ന 3717 തീർഥാടകരെയുമാണ് തിരഞ്ഞെടുത്തത് എന്ന് അധികൃതർ അറിയിച്ചു.