Hajj 2025: ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ; വിശദാംശങ്ങൾ ഇങ്ങനെ
Saudi Arabia Announces Deadlines For Umrah Pilgrims: ഉംറ നിർവഹിക്കാനെത്തുന്നവർക്ക് രാജ്യത്തേക്ക് വരാനും തിരികെപോകാനുമുള്ള അവസാന തീയതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ തീയതി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമനടപടിയെടുക്കും.

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് മുന്നോടിയായാണ് നിയന്ത്രണം. രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശിക്കാനുള്ള അവസാന തീയതിയും ഉംറയ്ക്കായി എത്തിയവർക്ക് തിരികെപോകാനുള്ള അവസാന തീയതിയും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനാവുന്ന അവസാന തീയതി ഏപ്രിൽ 13 ആണ്. അതിന് ശേഷം രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 29 ആണ് ഉംറയ്ക്ക് ശേഷം മടങ്ങിപ്പോകാനുള്ള അവസാന തീയതി. ഈ ദിവസത്തിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ അധികൃതർ വ്യക്തമാക്കി.
ഉംറ നിർവഹിക്കാനെത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വീസ ആവശ്യമാണ്. പിന്നീട് നുസുക് ആപ്പ് വഴി ഉംറയ്ക്കുള്ള അനുവാദം നേടണം. ഔദ്യോഗിക ഓപ്പറേറ്റർമാരിൽ നിന്ന് മാത്രമേ ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ തേടാവൂ എന്നും അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ്സ് അംഗീകരിച്ച ഓപ്പറേറ്റർമാരാവണം. ഈ നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് 50,000 ദിർഹം പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.
വിമാനക്കൂലി കുറയ്ക്കില്ലെന്ന് കേന്ദ്രം
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടത്തിന് പോകുന്ന വിമാനങ്ങൾ അമിത യാത്രാക്കൂലിയാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ആവശ്യമുന്നയിച്ച് ഹാരിസ് ബീരാൻ എംപി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടിരുന്നെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് അമിത യാത്രാക്കൂലി നൽകേണ്ടിവരുന്നു എന്നായിരുന്നു ഹാരിസ് ബീരാൻ എംപി പറഞ്ഞത്. ഇത് കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, യാത്രക്കൂലി കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.