European Union: മസ്‌കിന്റെ എക്‌സിന് എട്ടിന്റെ പണി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍, ചുമത്താന്‍ പോകുന്നത് വന്‍ പിഴത്തുക; കാരണം ഇതാണ്
European Union to impose fine: പിഴ 1 ബില്യൺ ഡോളറില്‍ കൂടാനും സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവഴി ശക്തമായ മുന്നറിയിപ്പ് നൽകാനും മറ്റ് ടെക് കമ്പനികളെ നിയമം ലംഘിക്കുന്നതിൽ നിന്ന് തടയാനുമാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്

എലോൺ മസ്‌കിന്റെ എക്‌സിന് 1 ബില്യൺ ഡോളറിലധികം പിഴ ചുമത്താൻ യൂറോപ്യൻ യൂണിയന്റെ നീക്കം. നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിഴത്തുക ഈടാക്കുന്നതിനൊപ്പം, എക്‌സിന്റെ ഫീച്ചറുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നടപടികളെക്കുറിച്ച് ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റൽ സേവന നിയമത്തിന് കീഴിലുള്ള ആദ്യത്തെ നടപടിയാകും ഇത്. സോഷ്യൽ മീഡിയ കമ്പനികൾ ഉള്ളടക്കം കൂടുതൽ സജീവമായി നിയന്ത്രിക്കണമെന്ന് ഈ ഡിജിറ്റല്‍ സേവന നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുപ്പം പുലര്‍ത്തുന്ന മസ്‌കിനെയാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. പിഴത്തുകയെക്കുറിച്ചും, ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാരുടെ ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര നയങ്ങൾ, താരിഫുകൾ, റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയവയും ചര്‍ച്ചയിലുണ്ട്.
പിഴ 1 ബില്യൺ ഡോളറില്‍ കൂടാനും സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവഴി ശക്തമായ മുന്നറിയിപ്പ് നൽകാനും മറ്റ് ടെക് കമ്പനികളെ നിയമം ലംഘിക്കുന്നതിൽ നിന്ന് തടയാനുമാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്.




Read Also : Donald Trump: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം, വീഡിയോ പുറത്തുവിട്ട് ഡൊണാള്‍ഡ് ട്രംപ്
2023 ഡിസംബർ മുതൽ ‘എക്‌സ്’ യൂറോപ്യന്‍ യൂണിയന്റെ അന്വേഷണം നേരിടുന്നുണ്ട്. തീവ്ര വലതുപക്ഷ ഉള്ളടക്കം വർധിപ്പിക്കുന്നതിനും ചില രാഷ്ട്രീയ വ്യക്തികൾക്ക് കൂടുതൽ പ്രചാരം നല്‍കുന്നതിനുമായി സിസ്റ്റത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. സ്വതന്ത്രമായി എക്‌സിനെതിരായ അന്വേഷണം നടക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2023ൽ, എക്‌സ് നിയമം ലംഘിച്ചതായി റെഗുലേറ്റർമാർ ഒരു പ്രാഥമിക വിധി പുറപ്പെടുവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്യൻ കമ്മീഷൻ ഈ വർഷം ജനുവരിയിൽ എക്‌സിനെതിരായ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും, പിഴ ചുമത്തുന്നത് പരിഗണിക്കുകയാണെന്നുമാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.