Dubai: അപകടകരമായി വാഹനമോടിക്കുന്ന ഇരുചക്ര ഡ്രൈവർമാർക്ക് റാങ്കിംഗ്; ദുബായിൽ പുതിയ സംവിധാനമൊരുങ്ങുന്നു
Dubai RTA Develops New Platform: വാഹനങ്ങൾ ഓടിക്കുന്നവർക്ക് റാങ്കിംഗ് ഏർപ്പെടുത്താനുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ച് ദുബായ് ആർടിഎ. എഐയുടെ സഹായത്തോടെയാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

അപകടകരമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് റാങ്കിംഗ് ഏർപ്പെടുത്താനുള്ള പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവർമാർ ഉണ്ടാക്കിയ വാഹനാപകടങ്ങളുടെ കണക്കെടുത്താണ് റാങ്ക് നൽകുക. ആർട്ടിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയാണ് പുതിയ പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. നിലയിൽ ട്രയൽ റണ്ണിലാണ് ഇത്. ഏറെ വൈകാതെ തന്നെ ഇത് പൊതുജനങ്ങൾക്കായി പുറത്തുവിടും.
ഡ്രൈവർ റിസ്ക് സ്കോർ എന്നതാണ് ഈ പ്ലാറ്റ്ഫോമിൻ്റെ പേര്. ഡ്രൈവർമാരുടെ സ്വഭാവവും രീതിയും പരിഗണിച്ചാവും റാങ്കിംഗ്. ഇത് ഡ്രൈവർമാരുടെ വാഹനമോടിക്കലിനെപ്പറ്റി പൊതുജനങ്ങൾക്ക് ധാരണ നൽകും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നിക്കൽ സപ്പോർട്ട് സർവീസസ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മുദറബ് പറഞ്ഞു.
“ഡ്രൈവർമാർക്ക് എമിറേറ്റ്സ് ഐഡിയും ഡ്രൈവിങ് ലൈസൻസും ഇതിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അപ്പോൾ ഒരു ഡ്രൈവറെന്ന നിലയിൽ നിങ്ങൾ എത്ര അപകടകാരിയാണെന്ന് അറിയാൻ കഴിയും. സ്വഭാവം, ട്രാഫിക് പിഴ തുടങ്ങി വിവിധ മേഖലകൾ പരിഗണിച്ചാണ് റാങ്കിംഗ്. ഇത് ഇൻഷുറൻസ് കമ്പനികൾക്കും ഗുണകരമാവും.”- അദ്ദേഹം വിശദീകരിച്ചു.
ആക്സിഡൻ്റുകൾ, ബ്ലാക്ക് പോയിൻ്റുകൾ, പിഴകൾ എന്നീ മൂന്ന് കാര്യങ്ങളാണ് റാങ്കിംഗിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ ഡ്രൈവർമാരെയും മൂന്ന് വിഭാഗമായി തിരിക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങൾ. ഈ വിഭാഗങ്ങളിൽ നിന്നാണ് ഡ്രൈവർമാർക്ക് വിവിധ റാങ്കിംഗ് നൽകുക. ഇവരുടെ റാങ്കിംഗ് അനുസരിച്ച് ഡ്രൈവർമാർക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ
യുഎഇ ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരുന്നു. ഈ വർഷം മാർച്ച് 29 മുതലാണ് പുതിയ നിയമങ്ങൾ നടപ്പാക്കിയത്. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ച ആർടിഎ റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും അവതരിപ്പിച്ചിരുന്നു. തടവും വിവിധ കുറ്റകൃത്യങ്ങൾക്ക് രണ്ട് ലക്ഷം ദിർഹം വരെയുള്ള പിഴത്തുകയും പുതിയ ട്രാഫിക് നിയമപരിഷ്കാരങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.