Dubai Airport : ദുബായ് വിമാനത്താവളത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചു
Dubai Airport Fire In Control : ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. തീപിടിച്ചതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Dubai Airport Fire (Image Courtesy - Social Media)
ദുബായ് വിമാനത്താവളത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നിർത്തിവച്ച ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് ദുബായ് വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായത്. ആളപായമില്ല.
പെട്ടെന്ന് തന്നെ വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗത്തിന് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. 40 മിനിട്ടോളം കഴിഞ്ഞാണ് ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചത്. യാത്രക്കാർക്ക് നേരിടേണ്ടിവന്ന അസൗകര്യത്തിൽ ദുബായ് വിമാനത്താവള അധികൃതർ ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളി കുടുംബം മരണപ്പെട്ടിരുന്നു. കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപിടുത്തത്തിലാണ് ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളയ്ക്കൽ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക്ക് (9) എന്നിവർ വെന്തുമരിച്ചത്. തീപ്പിടുത്തത്തിൽ പെട്ട് മരിച്ചു. അവധിയ്ക്ക് നാട്ടിൽ പോയിരുന്ന ഇവർ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കുവൈറ്റിൽ തിരികെ എത്തിയത്.
രാത്രി എട്ട് മണിയോടെയായിരുന്നു അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലുള്ള ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്. അഗ്നിബാധയുണ്ടാകുമ്പോൽ രണ്ടാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിൽ ഇവർ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന കുടുംബത്തെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.