Donald Trump: ‘ആരും പേടിക്കേണ്ട, ധൈര്യത്തോടെ ഇരിക്കൂ’; താരിഫ് വെല്ലുവിളികള്‍ക്കിടെ അമേരിക്കക്കാരോട് ട്രംപ്
Donald Trump on tariff announcement: ആഭ്യന്തര ഉൽപ്പാദനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യം പുനഃസന്തുലിതമാക്കുന്നതിനും താരിഫുകള്‍ കൂടിയേ തീരുവെന്നാണ് ട്രംപിന്റെ വാദം. എല്ലാവരെയും ദുരുപയോഗം ചെയ്യുന്നത് ചൈനയാണെന്നും ട്രംപ് തുറന്നടിച്ചു. ചൈനയുടെ വിപണികൾ തകർന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ്

യുഎസിന്റെ ‘താരിഫ് യുദ്ധ’ത്തെത്തുടര്‍ന്ന് വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന് പിന്നാലെ അമേരിക്കക്കാരോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതൊക്കെ പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണെന്നും ട്രംപ് പറഞ്ഞു. ആരും പേടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘പാനിക്കന്‍’ എന്ന പുതിയ പദം ഉപയോഗിച്ചാണ് പരിഭ്രാന്തി വേണ്ടെന്ന് അമേരിക്കക്കാരോട് ട്രംപ് പറഞ്ഞത്. താന്‍ ഉപയോഗിച്ച പുതിയ വാക്കിന് ട്രംപ് തന്നെ നിര്‍വചനവും നല്‍കി. ദുർബലരും വിഡ്ഢികളുമായ ആളുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പാർട്ടിയാണ് ‘പാനിക്കന്‍’ എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
കരുത്തോടെയും ധൈര്യത്തോടെയും ക്ഷമയോടെയും ഇരിക്കണമെന്നും, എല്ലാം മികച്ച രീതിയില്‍ ഭവിക്കുമെന്നും യുഎസ് പൗരരോടായി ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ താരിഫ് നയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ആശങ്ക ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചില റിപ്പബ്ലിക്കൻമാർ ആശങ്ക പ്രകടിപ്പിച്ചെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




വിപണികൾ വീണ്ടെടുക്കുമെന്നും താൽക്കാലിക പ്രതിസന്ധികള്‍ക്ക് ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നും ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കി. എണ്ണവിലയും, പലിശനിരക്കും, ഭക്ഷ്യവിലയും കുറഞ്ഞെന്നും, പണപ്പെരുപ്പമില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ്എ ദീര്‍ഘകാലമായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്നും, ഇപ്പോള്‍ അത്തരം രാജ്യങ്ങളില്‍ ആഴ്ചയില്‍ കോടിക്കണക്കിന് ഡോളര്‍ വരുമാനം കൊണ്ടുവരികയാണെന്നും അദ്ദേഹം അവകാശവാദമുന്നയിച്ചു.
ആഭ്യന്തര ഉൽപ്പാദനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യം പുനഃസന്തുലിതമാക്കുന്നതിനും താരിഫുകള്‍ കൂടിയേ തീരുവെന്നാണ് ട്രംപിന്റെ വാദം. എല്ലാവരെയും ദുരുപയോഗം ചെയ്യുന്നത് ചൈനയാണെന്നും ട്രംപ് തുറന്നടിച്ചു. ചൈനയുടെ വിപണികൾ തകർന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.