Donald Trump: ‘റഷ്യയെ പിന്നെയും കൈകാര്യം ചെയ്യാം; പക്ഷേ, യുക്രൈന്‍ ബുദ്ധിമുട്ടാണ്’; തുറന്നുപറഞ്ഞ് ട്രംപ്
Donald Trump on Russia Ukraine war: സെലെന്‍സ്‌കിയുമായുള്ള വാഗ്വാദത്തിന് പിന്നാലെ യുക്രൈനുള്ള സൈനിക സഹായമടക്കം ട്രംപ് നിര്‍ത്തിവച്ചിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രി റഷ്യ യുക്രൈനിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞത്

റഷ്യയെക്കാള്‍ യുക്രൈനുമായി ഇടപെടാനാണ് ബുദ്ധിമുട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായി യുഎസ് വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട്. യുക്രൈനെക്കാള്‍ റഷ്യയുമായി ഇടപെടുന്നതാണ് എളുപ്പമെന്നും ട്രംപ് വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതുവരെ റഷ്യയ്ക്ക് മേല്‍ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് റഷ്യയുമായി ഇടപെടുന്നതാണ് എളുപ്പമെന്ന് ട്രംപ് വ്യക്തമാക്കിയത്.
ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ യുക്രൈന് ലഭിക്കുന്നത് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്‌സറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസില്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.
Read Also : Nobel Peace Prize 2025: സമാധാന നൊബേൽ സമ്മാന; പട്ടികയില്‍ ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും




സെലെന്‍സ്‌കിയുമായുള്ള പരസ്യമായ വാഗ്വാദത്തിന് പിന്നാലെ യുക്രൈനുള്ള സൈനിക സഹായമടക്കം ട്രംപ് നിര്‍ത്തിവച്ചിരുന്നു. തൊട്ടുപിന്നാലെ വ്യാഴാഴ്ച രാത്രി റഷ്യ യുക്രൈനിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞത്.
റഷ്യ യുക്രൈനിനെ അടിച്ചമര്‍ത്തുന്നുവെന്നും, അതിനാല്‍ പുതിയ താരിഫുകള്‍ പരിഗണിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് നിലപാടിലെ ട്രംപിന്റെ ‘യു ടേണ്‍’. പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ യുക്രൈനെക്കുറിച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നുമാണ് ട്രംപിന്റെ പുതിയ നിലപാട്.