Donald Trump: താരിഫിലൂടെ വരുന്നത് വന്‍തുക; ഒരു ദിവസം ലഭിക്കുന്നത് രണ്ട് ബില്യണ്‍ ഡോളര്‍ വരെ; അവകാശവാദവുമായി ട്രംപ്
Donald Trump on tariffs: താരിഫിലൂടെ ഇതിനകം ഇതിനകം പ്രതിദിനം 2 ബില്യൺ ഡോളർ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായ കണക്കുകള്‍ അദ്ദേഹം നല്‍കിയിട്ടില്ല. ഏതെല്ലാം താരിഫിലൂടെയാണ് വന്‍തോതില്‍ വരുമാനം ലഭിച്ചതെന്നും വെളിപ്പെടുത്തിയില്ല

താരിഫ് നയത്തിലൂടെ അമേരിക്കയ്ക്ക് വന്‍ തുക ലഭിക്കുന്നുവെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വിവിധ രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്തിയ തന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ ഈ അവകാശവാദം. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ കൽക്കരി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നിയമനിർമ്മാതാക്കൾ, കാബിനറ്റ് അംഗങ്ങൾ, ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവുകൾ തുടങ്ങിയവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരിഫുകളുടെ ആഘാതത്തെ സ്‌ഫോടനാത്മകമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ യുഎസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാടിന് അവ നിർണായകമാണെന്ന് ട്രംപ് ന്യായീകരിച്ചു. താരിഫുകൾ തുടരുകയാണെന്നും, ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിൽ പണം ഒഴുകിയെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
താരിഫിലൂടെ ഇതിനകം പ്രതിദിനം 2 ബില്യൺ ഡോളർ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായ കണക്കുകള്‍ അദ്ദേഹം നല്‍കിയിട്ടില്ല. ഏതെല്ലാം താരിഫിലൂടെയാണ് വന്‍തോതില്‍ വരുമാനം ലഭിച്ചതെന്നും വെളിപ്പെടുത്തിയില്ല. താരിഫില്‍ ഇളവ് വേണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും, താരിഫ് ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും ട്രംപ് സൂചിപ്പിച്ചു.




Read Also : US Retaliatory Tariff: ട്രംപിന്റെ തിരിച്ചടിത്തീരുവ പ്രാബല്യത്തിൽ; കൂപ്പുകുത്തി അമേരിക്കൻ ഓഹരി വിപണി
താരിഫിനെ അനുകൂലിച്ച് ട്രംപിന്റെ അവകാശവാദങ്ങള്‍ ശക്തമാകുമ്പോഴും, മറുവശത്ത് യുഎസ് ഓഹരിയില്‍ വന്‍ ഇടിവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. താരിഫ് നയം മൂലമുള്ള ‘വ്യാപാര യുദ്ധം’ നിക്ഷേപകരിലുണ്ടാക്കിയ ആശങ്കയാണ് ഇതിന് കാരണം. ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ താരിഫുകൾ എത്രകാലം നിലനിൽക്കുമെന്നതാണ് പ്രധാന ആശങ്ക. താരിഫ് നീണ്ടുനിന്നാല്‍ അത് മാന്ദ്യത്തിന് കാരണമായേക്കാം. ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷയ്ക്കിടെ ചൈനയ്ക്ക് 104% താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ ഉത്കണ്ഠ സൃഷ്ടിച്ചു.