China support to Pakistan: പഹല്‍ഗാം ഭീകരാക്രമണം; ചൈന പാകിസ്ഥാനൊപ്പം; എല്ലാം നിരീക്ഷിക്കുന്നുവെന്ന് വിശദീകരണം
China calls for restraint after Pahalgam terror attack: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗം കൂടിയായ വാങ് യി

ബീജിങ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്ന് ഇഷാഖ് ദാറിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗം കൂടിയായ വാങ് യി പറഞ്ഞു.
ഇരുപക്ഷവും സംയമനം പാലിക്കുമെന്ന് കരുതുന്നുവെന്ന് ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാക് വിദേശകാര്യമന്ത്രിയോട് വാങ് യി പറഞ്ഞു.
പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇഷാഖ് ദാര്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് വിശദീകരിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും, പാകിസ്ഥാന്റെ ഉറച്ച തീവ്രവാദ വിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ പാക് പിന്തുണയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രം മറുപടി നല്‍കിയേക്കും.




അതിര്‍ത്തി പ്രശ്‌നം വ്യാപാര ബന്ധങ്ങളെ ബാധിക്കരുതെന്ന് അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വാങ് യി പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം വിജയത്തിൽ പങ്കാളികളാകണമെന്ന് ചൈന വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, എൻഐഎ ജമ്മുവിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്താൻ ഒന്നിലധികം സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ത്രാൽ കോക്കർനാഗ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. വെടിവയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.