Bilawal Bhutto Zardari: ‘സിന്ധു നദി നമ്മുടേത്, വെള്ളം നിർത്തിയാൽ ഇന്ത്യക്കാരുടെ രക്തം ഒഴുകും’; ഭീക്ഷണിയുമായി പാക്ക് മുന്‍ വിദേശകാര്യ മന്ത്രി
Bilawal Bhutto Zardari threatens: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ- പാകിസ്താൻ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുൻ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

ഇസ്‌ലാമാബാദ്: പ്രകോപനപരമായ പ്രസ്താവനയുമായി മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി.സിന്ധു നദി പാകിസ്താന്റേതാണെന്നും വെള്ളം നിർത്തിയാൽ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ- പാകിസ്താൻ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുൻ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. അതേസമയം, ഭീഷണിയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
‘സിന്ധു നദീജല കരാർ പ്രകാരം, സിന്ധു പാകിസ്താന്റേതാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. സിന്ധു നദിക്കരയിലുള്ള സുക്കൂറിൽ നിന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സിന്ധു നദി നമ്മുടേതാണ്. അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും’,ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
ഇന്ത്യ സർക്കാരിന്റെ ആഭ്യന്തര വീഴ്ച മറച്ചുവെക്കാനും ജനങ്ങളെ കബളിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഭീകരാക്രമണം പാക്കിസ്ഥാനു മേൽ പഴിചാരുകയാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.