5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bangladesh Students Protest: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി, ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

Bangladesh Students Protest Updates: രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് സർക്കാർ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

Bangladesh Students Protest: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി, ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി
Bangladesh Students Protest.
neethu-vijayan
Neethu Vijayan | Published: 20 Jul 2024 08:50 AM

ന്യൂഡൽഹി: സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം (Bangladesh Students Protest) തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമത്തിൽ ഇതുവരെ 105 പേർ കൊല്ലപ്പെട്ടതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് സർക്കാർ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. തലസ്ഥാന നഗരമായ ധാക്കയിൽ ആളുകൾ കൂട്ടം കൂടുന്നതുൾപ്പെടെ പൊലീസ് വിലക്കിയിരുന്നു. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു പൊലീസ് മേധാവി അറിയിച്ചത്.

അതേസമയം സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ നൂറോളം പോലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞ ദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികളാണ് പുറത്തു ചാടിയത്. രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ALSO READ: അവർ 17 ദിവസമായി തെരുവിലാണ്… ബം​ഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ കാരണമെന്ത്?

അതിർത്തി പോസ്റ്റുകൾ വഴിയാണ് ഇന്ത്യക്കാരെ മടക്കി എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മേഘാലയ അതിർത്തി വഴി 245 ഇന്ത്യക്കാർ മടങ്ങി എത്തിയിരുന്നു. നേപ്പാളിൽ നിന്നുള്ളവരും ഈ അതിർത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്. മടങ്ങി വന്നവരിൽ 125 പേർ വിദ്യാർത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ജൂൺ 5-ന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു.

പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ രം​ഗത്തു വന്നത്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി. ധാക്ക, ചാട്ടോഗ്രാം, രംഗ്പൂർ എന്നിവിടങ്ങളിലാണ് അക്രമം റിപ്പോർട്ട് ചെയ്തത്.

 

Latest News