Samsung: നികുതി വെട്ടിച്ച് ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് ജിയോയ്ക്ക് വിറ്റു; സാംസങിന് 5150 കോടി രൂപ പിഴ
Samsung Faces Tax Evasion Charges: ഇറക്കുമതി ചെയ്ത ഉപകരണങ്ങളിൽ നികുതി വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാംസങിന് പിഴ. 5150 കോടി രൂപയാണ് സാംസങിന് പിഴ വിധിച്ചത്.

നികുതി വെട്ടിച്ച് ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത സാംസങിന് പിഴ. ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് 60.1 കോടി ഡോളർ (ഇന്ത്യൻ കറൻസിയിൽ 5150 കോടി രൂപ) ആണ് സാംസങിന് പിഴ വിധിച്ചത്. ടെലികോം അനുബന്ധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിൽക്കുകയായിരുന്നു സാംസങ്.
2021ലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. സാംസങിൻ്റെ മുംബൈ ഓഫീസിൽ വരുമാന നികുതി ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലായിരുന്നു സംഭവം. ഓഫീസിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഇമെയിലുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, നിർണായകമായ രേഖങ്ങൾ എന്നിങ്ങനെ പലതും കണ്ടെത്തി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്നും നിർണായകമായ പല വിവരങ്ങളും ലഭിച്ചു. ഇതിന് പിന്നാലെ സാംസങിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ സാംസങ് നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.
4ജി നെറ്റ്‌വർക്കിന് വേണ്ടിയുള്ള റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണത്തിൻ്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ് സാംസങിനെതിരായ കേസ്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ കൊറിയയിൽ നിന്നും വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്ത 78.4 കോടി ഡോളര്‍ (6717.63 രൂപ) മൂല്യമുള്ള റിമോട്ട് റേഡിയോ ഹെഡ് യൂണിറ്റുകളിലാണ് നികുതിവെട്ടിപ്പ് നടത്തിയത്. ഇവ നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെട്ട ഉപകരണങ്ങളാണെന്ന് കാണിച്ചായിരുന്നു സാംസങിൻ്റെ ഇറക്കുമതി. എന്നാൽ, അന്വേഷണത്തിന് പിന്നാലെ 10 മുതൽ 20 ശതമാനം വരെ നികുതിയ്ക്ക് വിധേയമായ ഉപകരണങ്ങളാണിത് എന്ന് കണ്ടെത്തി. സാംസങ് മനപൂർവം രേഖകൾ മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അധികൃതർ പറഞ്ഞു.
ടെലികോം ടവറുകളില്‍ സിഗ്നലുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനായുള്ള ഉപകരണമാണ് റിമോട്ട് റേഡിയോ ഹെഡ്. ഇത് നികുതിക്ക് വിധേയമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ, ഈ ഉപകരണം ഒരു ട്രാന്‍സീവറിന്റെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു സാംസങിൻ്റെ വാദം. അതുകൊണ്ട് തന്നെ ഈ ഉപകരണം നികുതിക്ക് വിധേയമല്ലെന്നും സാസങ് വാദിച്ചു. എന്നാൽ സാംസങിൻ്റെ വാദങ്ങൾ അധികൃതർ തള്ളി.