Sunita Williams: 17 മണിക്കൂർ യാത്ര, നാളെ ഭൂമിയിലെത്തും; ബഹിരാകാശത്തോട് സുനിത വില്യംസും സംഘവും ഇന്ന് യാത്രപറയും
NASA Astronauts Sunita Williams And Team Earth Return: പത്തേ മുപ്പത്തിയഞ്ചോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പേടകം വേർപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. തുടർന്ന് പതിനേഴ് മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിൽ അവർ ഭൂമിയിലെത്തിച്ചേരും.

ഒടുവിൽ ആ സന്തോഷ നിമിഷങ്ങൾക്ക് മണിക്കൂറികൾ മാത്രം. നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഭൂമിയിലേക്കെത്താൻ വെറും 17 മണിക്കൂർ സമയം മാത്രം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസും (Sunita Williams) സംഘവും ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ബഹിരാകാശത്തോട് യാത്ര പറയാനൊരുങ്ങുന്നത്. സ്‌പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് തിരിക്കുക.
മാർച്ച് 19 (നാളെ) ഇന്ത്യൻ സമയം പുലർച്ചെ 3:27 ന് നാല് ബഹിരാകാശയാത്രികരും ഫ്ലോറിഡ തീരത്ത് എത്തിച്ചേരുമെന്ന് നാസ അറിയിച്ചു. ഇന്ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും പുറപ്പെടാനിരിക്കുന്ന ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. പത്തേ മുപ്പത്തിയഞ്ചോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പേടകം വേർപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. തുടർന്ന് പതിനേഴ് മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിൽ അവർ ഭൂമിയിലെത്തിച്ചേരും.
അനുകൂലമായ കാലാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് സമയം ക്രമീകരിച്ചത്. ബുധനാഴ്ചയായിരുന്നു ആദ്യ തിരിച്ചുവരവ് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് അനുകൂലമായ കാലാവസ്ഥ കണക്കിലെടുത്ത് സമയത്തിൽ മാറ്റം വരുത്തുകയായിരുന്നു. ബഹിരാകാശയാത്രികരുടെ മടക്കയാത്രയുടെ തത്സമയ സംപ്രേഷണം നാസ പുറത്തുവിടുന്നതായിരിക്കും. നാസ ടിവി, നാസയുടെ ഔദ്യോഗിക വെബ്സൈറ്റ്, നാസയുടെ യൂട്യൂബ് ചാനൽ എന്നിവടങ്ങളിൽ യാത്ര തത്സമയം കാണാൻ സാധിക്കും.
ഹാച്ച് അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ, പേടകം ബഹിരാകാശത്ത് നിന്ന് വേർപ്പെടുന്നതിൻ്റെ ദൃശ്യം, ഭൂമിയിൽ ഇറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ തുടങ്ങിയവയാണ് തത്സമയ വീഡിയോയിലൂടെ കാണാൻ കഴിയുക. കഴിഞ്ഞ വർഷം ജൂൺ 5-നാണ് 10 ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിലെ സാങ്കേതിക തകരാറുകൾ മൂലം പിന്നീട് തിരിച്ചുവരവ് 9 മാസത്തോളം നീളുകയായിരുന്നു.