I Phone Price Hike: ഐഫോണിൻ്റെ വില രണ്ട് ലക്ഷം രൂപ വരെ ഉയരാം, ട്രംപ് പണി പറ്റിച്ചോ?
നിലവിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 20 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാൽ ട്രംപ് സർക്കാർ അത് 34 ശതമാനം അധിക താരിഫാക്കിയതോടെയാണ് പ്രശ്നങ്ങൾ വർധിക്കുന്നത്

ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം സംബന്ധിച്ച് വലിയ മാറ്റങ്ങളാണ് അന്താരാഷ്ട്രതലത്തിൽ നടക്കുന്നത്. ഇപ്പോഴിതാ താരിഫ് പ്രഖ്യാപനത്തിൻ്റെ അനന്തര ഫലമായി ഐഫോണിൻ്റെ വിലയും കൂടുമെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ചിലപ്പോൾ ഇതൊരു വലിയ പ്രശ്നമായേക്കാം എന്നാണ് സൂചന. ആപ്പിൾ ഐഫോൺ പ്രൊഡക്ടുകളുടെ പ്രധാന നിർമ്മാണ കേന്ദ്രം ചൈനയാണ്. നിലവിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 20 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാൽ ട്രംപ് സർക്കാർ അത് 34 ശതമാനം അധിക താരിഫാക്കിയതോടെയാണ് പ്രശ്നങ്ങൾ വർധിക്കുന്നത്. ഇത് ഇത് ഐഫോൺ വിലയിൽ വലിയ വർദ്ധനവിന് കാരണമാകുമെന്നാണ് സൂചന.
വില എത്ര കൂടാം
പുതിയ യുഎസ് താരിഫുകൾ പ്രാബല്യത്തിൽ വന്നാൽ ഭാവിയിൽ ഐഫോൺ വില 2,000 ഡോളറിനപ്പുറം ഉയരുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 ന്റെ അടിസ്ഥാന മോഡലിന് നിലവിൽ അമേരിക്കയിലെ വില 799 ഡോളറാണ് (ഇന്ത്യൻ രൂപ 68691) താരിഫ് കൂട്ടുമ്പോൾ ഇത് 43 ശതമാനം വരെ വർദ്ധിച്ച് 1,142 ഡോളറായി ഉയരാം (1 ലക്ഷം അടുത്ത്) നിലവിൽ അമേരിക്കയിൽ 1599 ഡോളറിന് വിൽക്കുന്ന ഐഫോൺ 16 പ്രോ മാക്‌സിന്റെ വില ഏകദേശം $2,300 ആയി ഉയർന്നേക്കാം. അതായത് ഇന്ത്യൻ രൂപ 2 ലക്ഷത്തിന് അടുത്ത്.
അന്ന് ആപ്പിളിന് ഇളവ്
തൻ്റെ ആദ്യ ടേമിലും ട്രംപ് ചൈനയ്ക്കും മേൽ താരിഫ് ഏർപ്പെടുത്തിയിരുന്നു, എന്നാൽ ആ സമയം ആപ്പിളിന് ഇളവുണ്ടായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഈ പുതിയ താരിഫുകൾ തുടരുകയാണെങ്കിൽ, ആപ്പിളിന് ഐഫോൺ വില ഉയർത്തേണ്ടി വന്നേക്കാം. വർദ്ധിച്ച ചെലവുകൾ കമ്പനിയുടെ മേൽ തന്നെ വീഴാൻ സാധ്യതയുണ്ട്, താരിഫുകളുടെ ഫലമായി ആപ്പിളിൻ്റെ ഉത്പാദനച്ചെലവ് 43% വർദ്ധിക്കാൻ സാധ്യതയുണ്ട്.
വിപണിയിൽ ഉടനടി വില വർദ്ധന ഇല്ല
ചൈനയിൽ മാത്രമല്ല, ഇന്ത്യയിലും ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. പുതിയ താരിഫുകൾ നിലവിൽ വരുന്നതോടെ, യുഎസിൽ ഐഫോണുകളുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും താരിഫ് പ്രഖ്യാപനത്തിന് മുമ്പ് ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഐഫോണുകൾ ആപ്പിൾ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അതുകൊണ്ടാണ് വിപണിയിൽ ഉടനടി വില വർദ്ധനവ് കാണാൻ കഴിയാത്തത്.