Amazon Layoffs: ആമസോണിൽ കൂട്ട പിരിച്ചുവിടൽ തുടരുന്നു; ഇക്കുറി 14,000 ജീവനക്കാരെ വരെ
Amazon Layoffs 2025: ആഗോളത്തലത്തിൽ 14,000 പേരെയും ഈ വർഷം പിരിച്ചുവിടും. ലാഭം പരമാവധിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ട പിരിച്ചുവിടൽ.

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ചെലവ് ചുരുക്കുന്നതിനും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. ഇതിന്റെ ഭാഗമായി ആമസോൺ ഈ വർഷം ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ആഗോളത്തലത്തിൽ 14,000 പേരെയും ഈ വർഷം പിരിച്ചുവിടും. ഇതിലൂടെ പ്രതിവര്‍ഷം 2.1 ബില്യണ്‍ ഡോളര്‍ മുതല്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.. ലാഭം പരമാവധിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂട്ട പിരിച്ചുവിടൽ.
ചെലവ് ചുരുക്കി വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് ആമസോൺ. 2025 ന്റെ തുടക്കത്തിൽ ആമസോൺ തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്നും ഇത് കമ്പനിക്ക് പ്രതിവർഷം 2.1 ബില്യൺ മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭം നേടാൻ സഹായിക്കുമെന്നാണ് ദേശീയ മാധ്യമമായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
വരാനിരിക്കുന്ന ഈ കൂട്ടപിരിച്ചുവിടലുകൾ ആഗോള തൊഴിലാളികളെ ബാധിക്കുകയും മൊത്തം ജീവനക്കാരുടെ എണ്ണം 1,05,770 ൽ നിന്ന് 91,936 ആയി കുറയുകയും ചെയ്യും. ആമസോണിന്റെ പുനർനിർമ്മാണ പദ്ധതിയുടെയും പ്രക്രിയ സുഗമമാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് തൊഴിലാളികളുടെ വൻതോതിലുള്ള കുറവ്.
സംഭവത്തിൽ പ്രതികരിച്ച് ആമസോൺ സിഇഒ ആൻഡി ജാസ്സി രംഗത്ത് എത്തിയിരുന്നു. ഈ മാറ്റങ്ങൾ ജീവനക്കാരിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് തങ്ങൾ തിരിച്ചറിയുന്നുവെന്നും ഇതിന്റെ ഭാഗമായി എല്ലാ തരം സഹായങ്ങളും നൽകുമെന്നും അവരെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് ആമസോണ്‍ നിരവധി പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. 2019 ല്‍ മാത്രം, ഇ- കൊമേഴ്‌സ് ഭീമന് 7,98,000 ജീവനക്കാരെ ലഭിച്ചു. 2021 അവസാനത്തോടെ അത് 1.6 ദശലക്ഷമായി ഉയർന്നു. എന്നാല്‍ പിന്നീട്, ആമസോണ്‍ പിരിച്ചുവിടലുകള്‍ ആരംഭിക്കുകയായിരുന്നു. 2022 നും 2023 നും ഇടയില്‍, 27,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2023-ൽ മാത്രം ഏകദേശം 18,000-ഓളം പേര്‍ക്കാണ് ആമസോണില്‍ ജോലിനഷ്ടമായത്.