Virat Kohli: “ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ വയ്യ”; കുടുംബത്തെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോലി
Virat Kohli Against BCCIs Family Restriction Rule: വിദേശ പര്യടനങ്ങളിൽ കുടുംബത്തെ ഒപ്പം കൂട്ടുന്നതിൽ ബിസിസിഐ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്കെതിരെ വിരാട് കോലി. ഐപിഎലിന് മുന്നോടിയായി ആർസിബി നടത്തിയ സമ്മിറ്റിലാണ് കോലിയുടെ വെളിപ്പെടുത്തൽ.

വിദേശ പര്യടനങ്ങളിൽ കുടുംബത്തെ കൂട്ടാൻ അനുവദിക്കില്ലെന്ന ബിസിസിഐയുടെ നിർദ്ദേശത്തിനെതിരെ വിരാട് കോലി. പര്യടനത്തിൽ മോശം പ്രകടനം നടത്തിയതിന് ശേഷം ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ വയ്യെന്നും അത് ആളുകൾക്ക് മനസിലാവില്ലെന്നും കോലി പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പുറത്ത് എന്തെങ്കിലും തീവ്രമായ കാര്യങ്ങൾ സംഭവിച്ചതിന് ശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്നത് എത്ര സമാധാനമുണ്ടാക്കുന്നതാണെന്ന് ആളുകളോട് വിശദീകരിക്കുക വലിയ എളുപ്പമല്ല. ഇത് എത്ര വലിയ മൂല്യമാണ് ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന് ആളുകൾക്ക് മനസിലാവുന്നില്ലെന്നാണ് തോന്നുന്നത്. ഇതിലൊന്നും ഒരു ധാരണയുമില്ലാത്ത ആളുകൾ വന്നിട്ട് ഇതിൽ അഭിപ്രായം പറയുന്നതൊക്കെ കാണുമ്പോൾ നിരാശ തോന്നാറുണ്ട്. ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ ഒരു താരത്തിനും ആഗ്രഹമില്ല.”- കോലി പ്രതികരിച്ചു.
“എനിക്ക് സാധാരണക്കാരനാവണം. എന്നാലേ കളിയെ ഒരു ഉത്തരവാദിത്തമെന്ന നിലയിൽ കാണാൻ കഴിയൂ. ആ ഉത്തരവാദിത്തം അവസാനിപ്പിച്ച് ജീവിതത്തിലേക്ക് തിരികെവരാം. ജീവിതത്തിൽ എപ്പോഴും പലവിധ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അതാണ് സാധാരണം. ഉത്തരവാദിത്തങ്ങൾ നിറവേറ്റി നിങ്ങൾക്ക് വീട്ടിലേക്ക്, കുടുംബത്തിലേക്ക് മടങ്ങിവരാം. അങ്ങനെയാണ് ഒരു സാധാരണ കുടുംബം മുന്നോട്ടുപോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും വലിയ സന്തോഷം. കുടുംബവുമൊത്ത് സമയം ചിലവഴിക്കാവുന്ന ഒരു സമയവും ഞാൻ ഒഴിവാക്കില്ല.”- താരം കൂട്ടിച്ചേർത്തു.




ഈ വർഷം ജനുവരിയിലാണ് ബിസിസിഐ താരങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം മുതൽ പേഴ്സണൽ ഷൂട്ടുകൾക്കുള്ള നിയന്ത്രണം വരെ നീളുന്നതാണ് നിബന്ധനകൾ. ഈ നിബന്ധനകളിൽ ഏറ്റവും പ്രാധാന്യമേറിയതായിരുന്നു പര്യടനങ്ങളിൽ കുടുംബാംഗങ്ങൾക്കുള്ള നിയന്ത്രണം. 8. 45 ദിവസത്തിലധികം നീളുന്ന എവേ ടൂറിലെ ഒരു പരമ്പരയിൽ പരമാവധി രണ്ടാഴ്ച വരെ മാത്രമേ പങ്കാളിയ്ക്കും 18 വയസിൽ താഴെയുള്ള മക്കൾക്കും താരങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ അനുവാദമുള്ളൂ. ഇവരുടെ താമസച്ചിലവ് അതാത് കളിക്കാരനും ബിസിസിഐയും ചേർന്ന് വഹിക്കും. ബാക്കി ചിലവുകൾ അതാത് താരങ്ങൾ തന്നെ വഹിക്കണമെന്നതാണ് നിയമം. ഇതോടൊപ്പം പേഴ്സണൽ സ്റ്റാഫുകൾ പാടില്ലെന്നും ബാഗേജ് പരിധി കഴിഞ്ഞാൽ അതിൻ്റെ ചിലവ് അതാത് താരങ്ങൾ തന്നെ വഹിക്കണമെന്നും നിബന്ധകളിൽ പറയുന്നു.