5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vinesh Phogat : ‘ഗുസ്തി കരിയർ 2032 വരെ തുടരും’; വിരമിക്കൽ തീരുമാനം പിൻവലിച്ചെന്ന സൂചനയുമായി വിനേഷ് ഫോഗട്ട്

Vinesh Phogat Retirement : 2032 വരെ കരിയർ തുടരുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടെതിന് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുന്നു എന്ന സൂചനയാണ് താരം നൽകുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് താരത്തിൻ്റെ സുദീർഘമായ കുറിപ്പ്.

Vinesh Phogat : ‘ഗുസ്തി കരിയർ 2032 വരെ തുടരും’; വിരമിക്കൽ തീരുമാനം പിൻവലിച്ചെന്ന സൂചനയുമായി വിനേഷ് ഫോഗട്ട്
Vinesh Phogat (Image Courtesy : PTI)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 17 Aug 2024 06:56 AM

വിരമിക്കൽ തീരുമാനം പിൻവലിച്ചെന്ന സൂചനയുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat). ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ നൽകിയ അപ്പീൽ കായിക തർക്കപരിഹാര കോടതി തള്ളിയ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് താരം കരിയർ തുടരുമെന്ന സൂചന നൽകിയത്. 2032 വരെ ഗുസ്തി തുടരുമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കി. ദൗർഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും വിനേഷ് കുറിച്ചു. താരം ഇന്ന് നാട്ടിൽ തിരികെയെത്തും.

വളരെ സുദീർഘമായ ഒരു കുറിപ്പാണ് വിനേഷ് പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കാൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. “ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പരിശ്രമിച്ചു. പക്ഷേ, സമയം കഴിഞ്ഞു. സമയവും വിധിയും ശരിയായിരുന്നില്ല. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ലക്ഷ്യത്തിലെത്താനായില്ല. അത് എപ്പോഴും അങ്ങനെ അവശേഷിക്കും. വ്യത്യസ്തമായ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ 2032 വരെ ഗുസ്തി കരിയര്‍ തുടരും. കാരണം എൻ്റെയുള്ളിൽ എല്ലായ്‌പ്പോഴും പോരാട്ടവും ഗുസ്തിയും ഉണ്ട്. ഭാവിയില്‍ എന്ത്‌ സംഭവിക്കുമെന്നറിയില്ല. എന്നാൽ, ഞാന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിനായി പോരാട്ടം തുടരും.”വിനേഷ് കുറിച്ചു.

Also Read : Vinesh Phogat : വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ?; നിർണായക വിധി ഇന്ന്

ഒരു സിനിമാക്കഥയ്ക്ക് തുല്യമായിരുന്നു പാരിസ് ഒളിമ്പിക്സിൽ വിനേഷിൻ്റെ പ്രകടനം. ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് ഫൈനലിലെത്തിയ വിനേഷ് ഒരു സ്വർണം തന്നെ കൊണ്ടുവരുമെന്നായിരുന്നു രാജ്യത്തിൻ്റെ പ്രതീക്ഷ. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൻ്റെ മുന്നണിയിലുണ്ടായിരുന്ന താരമായിരുന്നു വിനേഷ്. അതുകൊണ്ട് തന്നെ വിനേഷിൻ്റെ മുന്നേറ്റം രാഷ്ട്രീയമായിപ്പോലും ചർച്ചയായി.

വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിലാണ് വിനേഷ് മത്സരിച്ചത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണമായത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി.

റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ഈ ഭാരം കുറിയ്ക്കാൻ ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ പക്കൽ ഉണ്ടായിരുന്നത് ഒരു രാത്രി മാത്രമായിരുന്നു. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ലിങ്ങും, സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ‘ഗുഡ് ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു,’ എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘അമ്മേ, ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ പൊരുതാനുള്ള ശക്തി എനിക്കില്ല’, എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറഞ്ഞു.

Also Read : PR Sreejesh : ശ്രീജേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി; ഗംഭീര സ്വീകരണം നൽകി ആരാധകർ: വിഡിയോകൾ

ഓഗസ്റ്റ് ഏഴാം തീയതി രാവിലെ 49.9 കിലോയായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ ശരീരഭാരം. സെമി ഫൈനലിന് ശേഷം ഫോഗട്ടിൻ്റെ ശരീരഭാരം 52.7 കിലോയായി. ഇത് കുറയ്ക്കാനായി രാത്രിയിൽ ഉടനീളം പരിശ്രമിച്ചു. വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു ഫോഗട്ടിൻ്റെ ശ്രമം. എന്നാൽ രാവിലെ ഭാരം നോക്കിയപ്പോൾ 50.1 മാത്രമെ കുറയ്ക്കാനായുള്ളൂയെന്ന് ഇന്ത്യൻ ഗുസ്തി ക്യാമ്പിനെ ഉദ്ധരിച്ചുകൊണ്ട് സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഫൈനൽ വരെ അനുവദനീയമായ ഭാരമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ വെള്ളിമെഡലിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിന്നീട് വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, ഈ അപ്പീൽ കോടതി തള്ളി. ഇതോടെ വെള്ളിമെഡൽ പ്രതീക്ഷയും നഷ്ടപ്പെട്ടു.

 

Latest News