U19 Womens World Cup: ലോകകപ്പ് വിജയം ഇങ്ങനെ ആഘോഷിക്കണം; ഷാരൂഖ് ഗാനത്തിന് ചുവടുവച്ച് അണ്ടർ 19 താരങ്ങൾ
U19 Womens World Cup Indian Players Dance: അണ്ടർ 19 വനിതാ ലോകകപ്പ് വിജയത്തിൽ ഷാരൂഖ് ഖാൻ ഗാനത്തിന് ചുവടുവച്ച് ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയെ തോല്പിച്ച് തുടർച്ചയായ രണ്ടാം തവണ കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങളുടെ ഡാൻസ് ഐസിസി തന്നെ പങ്കുവച്ചു.

അണ്ടർ 19 വനിതാ ലോകകപ്പ് വിജയം ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ. ഷാരൂഖ് ഖാൻ്റെ ഗാനത്തിന് ചുവടുവച്ചാണ് കൗമാരതാരങ്ങൾ നേട്ടം ആഘോഷിച്ചത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോല്പിച്ച ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായിരുന്നു. ഇതിന് ശേഷമായിരുന്നു താരങ്ങളുടെ വിജയാഘോഷം. വിജയാഘോഷത്തിൻ്റെ വിഡിയോ ഐസിസി തൻ്റെ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു.
ചരിത്രവിജയത്തിന് ശേഷം ഷാരൂഖ് ഖാൻ സിനിമയായ ‘റാ വണ്ണി’ലെ ‘ഛമ്മക് ചലോ’ എന്ന പാട്ടിനൊത്ത് ചുവടുവച്ചായിരുന്നു ഇന്ത്യൻ താരങ്ങളുടെ ആഘോഷം. പേസർ ഷബ്നം ഷക്കീൽ, മലയാളി താരമായ ജോഷിത വിജെ, ഓപ്പണറും വിക്കറ്റ് കീപ്പറുമായ ജി കമാലിനി തുടങ്ങിയവരെയൊക്കെ വിഡിയോയിൽ കാണാം.




വിഡിയോ ഇവിടെ
View this post on Instagram
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 82 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസവിജയത്തിലെത്താൻ കൗമാര താരങ്ങൾക്ക് സാധിച്ചു. ഗോങാഡി ട്രിഷയുടെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ട്രിഷ തന്നെയാണ് ടൂർണമെൻ്റിലെയും താരം. ടൂർണമെൻ്റിൽ പരാജയമറിയാതെയാണ് ഇന്ത്യയുടെ കിരീടധാരണം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
സ്പിന്നർമാരാണ് ഇന്ത്യക്ക് ഇന്ന് അനായാസ ജയമൊരുക്കിയത്. പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ്മ എന്നീ സ്പിന്നർമാർക്കൊപ്പം പാർട്ട് ടൈം സ്പിന്നർ ഗോങാഡി ട്രിഷയും തിളങ്ങി. ട്രിഷ മൂന്ന് വിക്കറ്റ് നേടി. മറ്റ് മൂന്ന് സ്പിന്നറാവട്ടെ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ബാക്കിയുള്ള ഒരു വിക്കറ്റ് പേസർ ഷബ്നം ഷക്കീലിനാണ്. 23 റൺസ് നേടിയ മീക് വാൻ വൂസ്റ്റ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോററായി. ഓപ്പണർ ജെമ്മ ബോത്ത 16 റൺസ് നേടി പുറത്തായി. പ്രോട്ടീസ് ബാറ്റിംഗ് നിരയിൽ നാല് പേർക്കൊഴികെ ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ജി കമാലിനിയെ വേഗം നഷ്ടമായി. എന്നാൽ, രണ്ടാം വിക്കറ്റിൽ ട്രിഷയും സാനിക ചൽകെയും ചേർന്ന അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു. 48 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഈ കൂട്ടുകെട്ടിൻ്റെ മികവിൽ 11.2 ഓവറിലാണ് ഇന്ത്യ ജയം കുറിച്ചത്. 33 പന്തിൽ 44 റൺസ് നേടിയ ട്രിഷയും 22 പന്തിൽ 26 റൺസ് നേടിയ ചൽകെയും പുറത്താവാതെ നിന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഗോങാഡി ട്രിഷ ടൂർണമെൻ്റിൻ്റെ കണ്ടെത്തലായി. ഏഴ് മത്സരങ്ങളിൽ നിന്ന് 309 റൺസുമായി റൺ വേട്ടക്കാരിൽ ഒന്നാമതാണ് ട്രിഷ. സ്കോട്ട്ലൻഡിനെതിരായ സൂപ്പർ സിക്സ് മത്സരത്തിൽ താരം സെഞ്ചുറിയും നേടിയിരുന്നു. ടൂർണമെൻ്റിൽ ട്രിഷയ്ക്ക് ഏഴ് വിക്കറ്റുമുണ്ട്. 17 വിക്കറ്റുള്ള ഇന്ത്യയുടെ തന്നെ വൈഷ്ണവി ശർമ്മയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.