5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

U19 Womens World Cup: സ്പിന്നിൽ കറങ്ങിവീണ് ഇംഗ്ലണ്ട്; അണ്ടർ 19 വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ

U19 Womens World Cup India Won Against England: അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

U19 Womens World Cup: സ്പിന്നിൽ കറങ്ങിവീണ് ഇംഗ്ലണ്ട്; അണ്ടർ 19 വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ
അണ്ടർ 19 ഇന്ത്യൻ വനിതാ ടീംImage Credit source: BCCI Women X
abdul-basith
Abdul Basith | Updated On: 31 Jan 2025 23:17 PM

അണ്ടർ 19 വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒൻപത് വീഴ്ത്തിയാണ് ഇന്ത്യ കലാശപ്പോരിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 113ലൊതുക്കിയ ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി വിജയിച്ചു. ഇംഗ്ലണ്ടിൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ പരുണിക സിസോദിയയാണ് കളിയിലെ താരം. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ദവീന പെറിൻ ഇന്ത്യൻ ഓപ്പണിങ് ബൗളർമാരെ കടന്നാക്രമിച്ചപ്പോൾ റണ്ണൊഴുകി. സഹ ഓപ്പണർ ജെമീമ സ്പെൻസിനെ (9) പുറത്താക്കി പരുണിക സിസോദിയ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാം വിക്കറ്റിൽ പെറിനും ക്യാപ്റ്റൻ എബി നോർഗ്രോവും ചേർന്ന് 44 റൺസിൻ്റെ കൂട്ടികെട്ടിൽ പങ്കാളിയായതോടെ ഇംഗ്ലണ്ട് കളിയിലേക്ക് തിരികെവന്നു. എന്നാൽ, സിസോദിയയ്ക്കൊപ്പം സ്പിന്നർമാരായ ആയുഷി ശുക്ലയും വൈഷ്ണവി ശർമ്മയും കൂടി ചേർന്നതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിലേക്ക് വീണു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നത്. സിസോദിയയും വൈഷ്ണവിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആയുഷി ശുക്ല രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Also Read: Champions Trophy 2025 : പാകിസ്താനിലും മെയിൻ കിങ് തന്നെ; ചാമ്പ്യൻസ് ട്രോഫിക്കായി ലാഹോറിൽ വിരാട് കോലിയുടെ ബാനർ

മറുപടി ബാറ്റിംഗിൽ ഇന്ത്യക്കും നല്ല തുടക്കം ലഭിച്ചു. കഴിഞ്ഞ കളിയിലെ ഫോം തുടർന്ന ഗോങാഡി ട്രിഷ അനായാസം ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ ജി കമാലിനി ട്രിഷയ്ക്ക് ഉറച്ച പിന്തുണ നൽകി. 60 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. 35 റൺസ് നേടിയ ട്രിഷ മടങ്ങിയെങ്കിലും കമാലിനിയും സാനിക ചൽകെയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 56 റൺസ് നേടിയ കമാലിനിയും 11 റൺസ് നേടിയ ചൽകെയും നോട്ടൗട്ടാണ്. ഫെബ്രുവരി രണ്ട്, ഞായറാഴ്ചയാണ് ഫൈനൽ. സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യയുടെ എതിരാളികളായ ദക്ഷിണാഫ്രിക്ക ഫൈനൽ പ്രവേശനം നേടിയത്.

കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം നേടിയത്. ഇംഗ്ലണ്ടിനെ 68 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇന്ത്യൻ ടീമിലെ സൂപ്പർ ഓപ്പണർ ഷഫാലി വർമ്മയാണ് കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ നയിച്ചത്. സീനിയർ ടീം വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, പേസർ തിതസ് സാധു എന്നിവരും കഴിഞ്ഞ തവണ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടി ഒന്നാമതുള്ള ഗോങാഡി ട്രിഷ കഴിഞ്ഞ തവണയും ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. താരത്തിൻ്റെ രണ്ടാം ലോകകപ്പാണിത്.