Tamim Iqbal: ധാക്ക പ്രീമിയര്‍ ലീഗിനിടെ ഹൃദയാഘാതം; ബംഗ്ലാദേശ് മുന്‍താരം തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍
Tamim Iqbal Heart Attack: ഫീൽഡ് ചെയ്യുന്നതിനിടെയാണ് തമീമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സഹായം തേടിയെങ്കിലും എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ധാക്കയിലെ ഷെയ്ഖ് ഫാസിലതുന്നെസ മുജീബ് മെമ്മോറിയൽ കെപിജെ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

ധാക്ക പ്രീമിയര്‍ ലീഗിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍. ഇന്ന് (മാര്‍ച്ച് 24) മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഷൈൻപുകുറിന്റെ ഇന്നിംഗ്‌സിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് തമീമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സഹായം തേടിയെങ്കിലും എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ധാക്കയിലെ ഷെയ്ഖ് ഫാസിലതുന്നെസ മുജീബ് മെമ്മോറിയൽ കെപിജെ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് താരം ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹെലിപാഡിലേക്ക് കൊണ്ടുപോകുന്നതിനിടെ താരത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെന്നും, പിന്നീട് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി പറഞ്ഞു. സ്റ്റെന്റ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം തമീമിനെ സിസിയുവിലേക്ക് മാറ്റി.
Read Also : IPL 2025: ആദ്യ കളിയാണോ? എന്നാ ഒരു ഫിഫ്റ്റിയടിച്ചേക്കാം; 2020 മുതൽ മാറ്റമില്ലാതെ തുടരുന്ന സഞ്ജുവിൻ്റെ പതിവ്




ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം പ്രാദേശിക ടൂര്‍ണമെന്റുകളില്‍ തമീം സജീവമായിരുന്നു. ക്രിക്കറ്റ് മത്സരങ്ങളില്‍ കമന്റേറ്ററായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. ധാക്ക പ്രീമിയർ ലീഗിൽ (ഡിപിഎൽ) തമീം മികച്ച ഫോമിലാണ്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺ സ്കോറർമാരിൽ നാലാമനാണ് താരം.
ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളിൽ നിന്ന് 73.60 ശരാശരിയിലും 102.50 സ്ട്രൈക്ക് റേറ്റിലും 368 റൺസ് നേടി. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നു. മാർച്ച് 9 ന് നടന്ന മത്സരത്തില്‍ 112 പന്തിൽ നിന്ന് 11 ഫോറുകളും അഞ്ച് സിക്സറുകളും സഹിതം തമീം പുറത്താകാതെ 125 റൺസ് നേടിയിരുന്നു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ 96 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടി.