5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T20 World Cup 2024 : യുഎസ്എയ്ക്കെതിരെ വമ്പൻ ജയം; സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്

T20 World Cup 2024 England Won Against USA : യുഎസ്എയ്ക്കെതിരെ വമ്പൻ ജയത്തോടെ ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. യുഎസ്എയ്ക്കെതിരെ 10 വിക്കറ്റിൻ്റെ ആധികാരിക ജയം നേടിയാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്.

T20 World Cup 2024 : യുഎസ്എയ്ക്കെതിരെ വമ്പൻ ജയം; സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്
T20 World Cup 2024 England Won Against USA (Image Courtesy – AP)
Follow Us
abdul-basithtv9-com
Abdul Basith | Published: 24 Jun 2024 08:25 AM

ടി20 ലോകകപ്പിൽ (T20 World Cup 2024) സെമിയിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സൂപ്പർ എട്ട് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ യുഎസ്എയെ വീഴ്ത്തിയതോടെയാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. യുഎസ്എയെ 115 റൺസിന് ഓൾ ഔട്ടാക്കിയ ഇംഗ്ലണ്ട് 10.2 ഓവർ ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയം കണ്ടു. ഇംഗ്ലണ്ടിനായി ക്രിസ് ജോർഡൻ ഹാട്രിക്ക് ഉൾപ്പെടെ നാല് വിക്കറ്റും ജോസ് ബട്ട്ലർ പുറത്താവാതെ 38 പന്തിൽ 84 റൺസും നേടി.

അനായാസമായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. തുടക്കം മുതൽ ആധികാരികമായി കളിച്ച ഇംഗ്ലണ്ടിനെതിരെ ഒരിക്കൽ പോലും യുഎസ്എയ്ക്ക് മുൻതൂക്കം നേടാനായില്ല. 24 പന്തിൽ 30 റൺസ് നേടിയ നിതീഷ് കുമാർ ആണ് യുഎസ്എയുടെ ടോപ്പ് സ്കോറർ. കോറി ആൻഡേഴ്സൺ (28 പന്തിൽ 29), ഹർമീത് സിംഗ് (17 പന്തിൽ 21) എന്നിവരും ആതിഥേയർക്കായി തിളങ്ങി. യുഎസ്എ നിരയിലെ അഞ്ച് താരങ്ങൾ ഒറ്റയക്കത്തിനും മൂന്ന് താരങ്ങൾ പൂജ്യത്തിനും പുറത്തായി. 19 ആം ഓവറിൽ അലി ഖാൻ, നൗതുഷ്, കെഞ്ജിഗെ, സൗരഭ് നേത്രാവൽകർ എന്നിവരെ റണ്ണൊന്നുമെടുക്കാതെ തുടരെ മൂന്ന് പന്തുകളിൽ മടക്കി അയച്ചാണ് ജോർഡൻ ഹാട്രിക്ക് തികച്ചത്. ആ ഓവറിലെ ആദ്യ പന്തിൽ കോറി ആൻഡേഴ്സണെയും താരം വീഴ്ത്തിയിരുന്നു.

Read Also: T20 World Cup 2024: മധുരപ്രതികാരം; ജീവന്‍ തിരിച്ചുപിടിച്ച് അഫ്ഗാനിസ്ഥാന്‍, ഓസീസിന് പരാജയം

മറുപടി ബാറ്റിംഗിൽ ബട്ട്ലർ തട്ടുപൊളിപ്പൻ ബാറ്റിംഗ് പുറത്തെടുത്തപ്പോൾ ഫിൽ സാൾട്ട് ക്യാപ്റ്റന് പിന്തുണ നൽകി. ആദ്യ രണ്ട് ഓവറുകൾക്ക് ശേഷം ബൗണ്ടറികൾ കണ്ടെത്തിയ ബട്ട്ലറിൻ്റെ മികവിൽ ഇംഗ്ലണ്ട് പവർപ്ലേയിൽ 60 റൺസ് നേടി. 32 പന്തിലാണ് ബട്ലർ ഫിഫ്റ്റി തികച്ചത്. ഹർമീത് സിംഗ് എറിഞ്ഞ ആ ഓവറിൽ ആകെ അഞ്ച് സിക്സറുകൾ നേടിയ ബട്ട്ലർ അടുത്ത ഓവറിലെ നാലാം പന്തിൽ ബൗണ്ടറി നേടി ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ ബുദ്ധിമുട്ടുകൾ മാറ്റിവച്ച് ഇംഗ്ലണ്ട് തകർപ്പൻ പ്രകടനമാണ് സൂപ്പർ എട്ടിൽ നടത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിന് വീണെങ്കിലും വെസ്റ്റ് ഇൻഡീസിനെയും അമേരിക്കയും ആധികാരിമായി കീഴടക്കിയ ഇംഗ്ലണ്ടിന് മികച്ച റൺ റേറ്റുണ്ട്. ഇന്ന്, വെസ്റ്റ് ഇൻഡീസിനെതിരെ വിജയിക്കാനായാൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരായി സെമി യോഗ്യത നേടും. വിൻഡീസ് ജയിച്ചാൽ അവർ രണ്ടാം സ്ഥാനക്കാരായി അവസാന നാലിലെത്തും. നിർണായകമായ വെസ്റ്റ് ഇൻഡീസ് – ദക്ഷിണാഫ്രിക്ക മത്സരം പുരോഗമിക്കുകയാണ്. വിൻഡീസ് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റൺസെടുത്തിരിക്കെ മഴ പെയ്തതിനെ തുടർന്ന് കളി നിർത്തിവച്ചു. കളി നടന്നില്ലെങ്കിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തും.