Saud Shakeel: ഡ്രസിങ് റൂമില്‍ ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ താമസിച്ചു ! ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ പാക് താരം ‘ടൈംഡ് ഔട്ട്’
Saud Shakeel Timed Out: പ്രസിഡന്റ്സ് ട്രോഫി ഫൈനലിനിടെയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ ബാറ്ററായിരുന്നു സൗദ്. ഉമര്‍ അമീനും, ഫവാദ് ആലവും തുടരെ തുടരെ പുറത്തായപ്പോള്‍ സൗദായിരുന്നു ബാറ്റിംഗിന് എത്തേണ്ടത്. ഉറങ്ങിപ്പോയതിനാല്‍ സമയത്തിന് ബാറ്റിംഗിന് എത്തിയില്ല. സമയപരിധി കഴിഞ്ഞാണ് സൗദ് ക്രീസിലെത്തിയത്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി വഴങ്ങിയപ്പോഴും തലയുയര്‍ത്തി നിന്നൊരു താരമുണ്ട്. പേര് സൗദ് ഷക്കീല്‍. ആ മത്സരത്തില്‍ പാകിസ്ഥാനു വേണ്ടി പോരാടുന്നുവെന്ന് ആകെ തോന്നിപ്പിച്ച താരമായിരുന്നു സൗദ് ഷക്കീല്‍. 76 പന്തില്‍ 62 റണ്‍സാണ് സൗദ് അന്ന് നേടിയത്. എന്നാല്‍ ഇപ്പോള്‍ പാക് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. സംഭവം മറ്റൊന്നുമല്ല, പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ‘ടൈംഡ് ഔട്ട്’ ആയ താരമായി സൗദ് മാറി. അതിന് പിന്നിലെ കാരണമാണ് രസകരം. ബാറ്റ് ചെയ്യേണ്ട സമയത്ത് താരം ഡ്രസിങ് റൂമില്‍ ഉറങ്ങിപ്പോയി.
റാവൽപിണ്ടിയിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി ഫൈനലിനിടെയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ അഞ്ചാം നമ്പർ ബാറ്ററായിരുന്നു സൗദ്. ക്യാപ്റ്റന്‍ ഉമര്‍ അമീനും, ഫവാദ് ആലവും തുടരെ തുടരെ പുറത്തായപ്പോള്‍ സൗദായിരുന്നു ബാറ്റിംഗിന് എത്തേണ്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനാല്‍ സമയത്തിന് ബാറ്റിംഗിന് എത്തിയില്ല. നിശ്ചിത സമയപരിധി കഴിഞ്ഞാണ് സൗദ് ക്രീസിലെത്തിയത്. പക്ഷേ, ഓണ്‍ ഫീല്‍ഡ് അമ്പയര്‍ താരം ടൈംഡ് ഔട്ടായതായി പ്രഖ്യാപിച്ചു.




റമദാന്‍ മാസമായതിനാല്‍, വ്രതത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി 7.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തത്. ടൈം ഔട്ട് നിയമപ്രകാരം മൂന്ന് മിനിറ്റിനുള്ളില്‍ സൗദ് ക്രീസിലെത്തേണ്ടതായിരുന്നു. എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ മൂന്ന് മിനിറ്റ് കഴിഞ്ഞതോടെ എതിര്‍ടീം ടൈം ഔട്ടിന് അപ്പീല്‍ ചെയ്തു. ഇത് അമ്പയര്‍ അംഗീകരിക്കുകയും ചെയ്തു.
2023ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയുടെ ആഞ്ചലോ മാത്യുസ് ടൈംഡ് ഔട്ടായതോടെയാണ് ഈ നിയമം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് മാത്യുസ് ടൈംഡ് ഔട്ടായത്. എന്നാല്‍ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ടൈംഡ് ഔട്ടാകുന്നത്.