Sanju Samson: “ഞാൻ ഒരു സമയത്തും എനിക്ക് വേണ്ടി കളിക്കില്ല ചേട്ടാ”; സഞ്ജു സാംസൺ പറഞ്ഞത് വിശദീകരിച്ച് ടിനു യോഹന്നാൻ
Tinu Yohannan About Sanju Samson: സഞ്ജു സാംസൺ പൂർണമായും ടീമിനായി നിലകൊള്ളുന്ന താരമാണെന്ന് ടിനു യോഹന്നാൻ. സഞ്ജു ഒരു ഘട്ടത്തിലും സ്വകാര്യനേട്ടങ്ങൾക്കായി കളിക്കില്ലെന്നും എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറുന്നതെന്നും ടിനു പറഞ്ഞു.

സഞ്ജു സാംസൺ ഒരു ഘട്ടത്തിലും സ്വകാര്യ നേട്ടങ്ങൾക്കായി കളിക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കേരള ടീം പരിശീലകനുമായ ടിനു യോഹന്നാൻ. കൂടുതൽ സമയം ക്രീസിൽ നിന്നാൽ വലിയ സ്കോർ കണ്ടെത്താനാവുമെന്ന് സഞ്ജുവിനോട് പറഞ്ഞപ്പോൾ താൻ ഒരു സമയത്തും തനിക്കായി കളിക്കില്ലെന്നായിരുന്നു സഞ്ജുവിൻ്റെ പ്രതികരണം എന്നാണ് ടിനു യോഹന്നാൻ വിശദീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കേരളത്തിൽ നിന്ന് ആദ്യം ഇന്ത്യൻ ടീമിൽ കളിച്ച ടിനുവിൻ്റെ പ്രതികരണം.
“2021/22 വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു മോശം ഫോമിലായിരുന്നു. കൂടുതൽ സമയം ക്രീസിൽ നിന്നാൽ വലിയ സ്കോർ കണ്ടെത്താനാവുമെന്ന് ഞാൻ അവനോട് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത്, ‘ഞാൻ അങ്ങനെയൊരു കളിക്കാരനല്ല. ഒരു അവസരത്തിനും എനിക്കായി ഞാൻ കളിക്കാറില്ല’ എന്നായിരുന്നു.”- അദ്ദേഹം പറഞ്ഞു.
“2022 ഡിസംബറിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ 395 റൺസായിരുന്നു രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യം. ബൗളർമാരെ തുണയ്ക്കുന്ന സാഹചര്യങ്ങളായിരുന്നു. കൂടുതൽ ക്യാപ്റ്റന്മാരും സുരക്ഷിതമായി കളിക്കാനേ നോക്കൂ. എന്നാൽ, സഞ്ജു പറഞ്ഞത് വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കണമെന്നായിരുന്നു. അവൻ സ്വയം 53 പന്തിൽ 69 റൺസെടുത്ത് മാതൃക കാണിക്കുകയും ചെയ്തു. ഗുജറാത്തിന് സ്കോറിന് ഒരുപാടകലെയല്ലാതെ, 299 വരെ നമ്മൾ എത്തി. സഞ്ജു പൂർണമായും ഒരു ടീം മാനാണ്. തൻ്റെ ടീമംഗങ്ങളെ പ്രതിരോധിക്കാൻ എന്തും ചെയ്യും. സൽമാൻ നിസാറും സഞ്ജു സാംസണും ഇപ്പോൾ രഞ്ജി ട്രോഫിയിൽ നന്നായി കളിച്ചു. അവർ ബുദ്ധിമുട്ടുമ്പോൾ സഞ്ജു അവരെ പിന്തുണച്ചിട്ടുണ്ട്.”- ടിനു യോഹന്നാൻ പ്രതികരിച്ചു. ഈ സമയത്ത് സഞ്ജു ടീം ക്യാപ്റ്റനും ടിനു യോഹന്നാൻ പരിശീലകനുമായിരുന്നു.




ഐപിഎലിൽ സഞ്ജുവിൻ്റെ ടീമായ രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പരാജയപ്പെട്ടിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായതിനാൽ സഞ്ജു ഇംപാക്ട് പ്ലയറായാണ് കളിച്ചത്. റിയാൻ പരഗ് ആയിരുന്നു ക്യാപ്റ്റൻ. മത്സരത്തിൽ 44 റൺസിന് രാജസ്ഥാൻ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 287 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. മാർച്ച് 26നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുവാഹത്തിയിലാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം. കൊൽക്കത്തയും ആദ്യ കളി പരാജയപ്പെട്ടിരുന്നു.