5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy : മുന്നിലുള്ളത് വമ്പന്‍ വിജയലക്ഷ്യം; ‘സെമിനില’യിലെത്താന്‍ സമനില തെറ്റാതിരിക്കാന്‍ കേരളം

Ranji Trophy Kerala vs Jammu and Kashmir: കേരളത്തിന് വിജയിക്കാന്‍ ഇനി വേണ്ടത് 299 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ ലീഡ് കൈമുതലായുള്ള കേരളം സമനിലയ്ക്ക് വേണ്ടിയാകും കിണഞ്ഞ് പരിശ്രമിക്കുക. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കിയ ടീമിന് സമനിലയില്‍ കലാശിച്ചാലും സെമിനിലയിലെത്താം

Ranji Trophy : മുന്നിലുള്ളത് വമ്പന്‍ വിജയലക്ഷ്യം; ‘സെമിനില’യിലെത്താന്‍ സമനില തെറ്റാതിരിക്കാന്‍ കേരളം
ജമ്മു കശ്മീര്‍ താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയ കേരള താരങ്ങളുടെ ആഹ്ലാദപ്രകടനം Image Credit source: കേരള ക്രിക്കറ്റ് അസോസിയേഷന്‍
jayadevan-am
Jayadevan AM | Published: 11 Feb 2025 17:43 PM

മനില പിടിച്ചാലും സെമിയിലെത്താമെന്നിരിക്കെ രഞ്ജി ട്രോഫിയില്‍ കേരളത്തിന് തലവേദനയായി ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ ബാറ്റിംഗ്. 232 പന്തില്‍ 132 റണ്‍സെടുത്ത ദോഗ്രയുടെ പ്രകടനമികവില്‍ ജമ്മു കശ്മീര്‍ കേരളത്തിന് വച്ചുനീട്ടിയത് 399 റണ്‍സിന്റെ വിജയലക്ഷ്യം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 100 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് കേരളം. മത്സരത്തിന് ഒരു ദിനം മാത്രം ബാക്കിനില്‍ക്കെ കേരളത്തിന് വിജയിക്കാന്‍ ഇനി വേണ്ടത് 299 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ ലീഡ് കൈമുതലായുള്ള കേരളം മത്സരത്തിന്റെ അവസാന ദിവസം സമനിലയ്ക്ക് വേണ്ടിയാകും കിണഞ്ഞ് പരിശ്രമിക്കുക. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കിയ ടീമിന് മത്സരം സമനിലയില്‍ കലാശിച്ചാലും സെമിനിലയിലെത്താം. ഈ ആനുകൂല്യം മുതലാക്കാനാകും കേരളത്തിന്റെ ശ്രമം.

100 പന്തില്‍ 32 റണ്‍സുമായി അക്ഷയ് ചന്ദ്രനും, 59 പന്തില്‍ 19 റണ്‍സുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. 39 പന്തില്‍ 36 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 19 പന്തില്‍ ആറു റണ്‍സെടുത്ത ഷോണ്‍ റോജര്‍ എന്നിവര്‍ പുറത്തായി. യുധ്‌വിര്‍ സിംഗിനാണ് രണ്ട് വിക്കറ്റുകളും.

രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 399 എന്ന നിലയില്‍ ജമ്മു കശ്മീര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ പോരായ്മകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ജമ്മുവിന്റെ ബാറ്റിംഗ്. ദോഗ്രയ്ക്ക് പുറമെ 116 പന്തില്‍ 64 റണ്‍സെടുത്ത കനയ്യ വധ്വാന്‍, 77 പന്തില്‍ 59 റണ്‍സെടുത്ത സാഹില്‍ ലോത്ര എന്നിവരുടെ ബാറ്റിംഗും ജമ്മുവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

Read Also : ചികിത്സയ്ക്കിടെ ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ ‘പോസ്’; ആശുപത്രി ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍; ആശംസകളോടെ ആരാധകര്‍

ആദ്യ ഇന്നിംഗ്‌സിലെ പോലെ തന്നെ രണ്ടാം ഇന്നിംഗ്‌സിലും എം.ഡി. നിധീഷ് കേരളത്തിന് വേണ്ടി തകര്‍പ്പന്‍ ബൗളിംഗാണ് പുറത്തെടുത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകളാണ് താരം പിഴുതത്. എന്‍. ബേസിലും, ആദിത്യ സര്‍വതെയും ഓരോ വിക്കറ്റുകളും, ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ നിധീഷ് ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. ജമ്മുവിനെ ആദ്യ ഇന്നിംഗ്‌സില്‍ 280ന് പുറത്താക്കാനും കേരളത്തിന് സാധിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 281 റണ്‍സിന് പുറത്തായി. പുറത്താകാതെ സെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്റെ (112) ബാറ്റിംഗ് മികവാണ് കേരളത്തിന് വിലപ്പെട്ട ഒരു റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്.