Ranji Trophy: മേൽക്കൈ നേടാൻ ഗുജറാത്തിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ചതി; ബിഷ്ണോയ്ക്ക് പകരമിറങ്ങിയ താരം നടത്തിയത് നിർണായക പ്രകടനം
Kerala vs Gujarat Ranji Trophy: രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനെതിരെ ഗുജറാത്ത് നടത്തിയ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വിവാദം. രവി ബിഷ്ണോയ്ക്ക് പകരം ഓൾറൗണ്ടറെയാണ് ഗുജറാത്ത് ഇറക്കിയത്. ഇതാണ് വിവാദത്തിലായത്.

ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനൽ കളിക്കാമെന്ന കേരളത്തിൻ്റെ മോഹത്തിന് ഗുജറാത്തിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ചതി. കേരളത്തിൻ്റെ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ തലയിൽ പന്തിടിച്ച് കളം വിട്ട സ്പിന്നർ രവി ബിഷ്ണോയ്ക്ക് പകരം ഓൾറൗണ്ടറെ ഇറക്കിയാണ് ഗുജറാത്തിൻ്റെ ചതി. പകരമെത്തിയ താരം ഗുജറാത്തിനായി നിർണായക പ്രകടനമാണ് നടത്തിയത്. ഇതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തു.
അവസാന ദിവസമായ ഇന്ന് കേരളത്തിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനോട് വെറും 28 റൺസ് മാത്രം അകലെയാണ് ഗുജറാത്ത്. ലീഡ് നേടാൻ കഴിഞ്ഞാൽ ഗുജറാത്ത് ഫൈനലിലെത്തും. കേരളം ഒന്നാം ഇന്നിംഗ്സിൽ 457 റൺസിന് ഓൾ ഔട്ട് ആയപ്പോൾ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ്. ഒരു ദിവസം ബാക്കിനിൽക്കെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി പരമാവധി ബാറ്റ് ചെയ്യുകയാവും ഗുജറാത്തിൻ്റെ ലക്ഷ്യം.
ഫീൽഡ് ചെയ്യുന്നതിനിടെയാണ് രവി ബിഷ്ണോയ്ക്ക് പരിക്കേറ്റത്. ഡൈവ് ചെയ്യുന്നതിനിടെ കയ്യിൽ തട്ടി തെറിച്ച പന്ത് തലയിൽ ഇടിച്ച് ബിഷ്ണോയ് മടങ്ങി. ആദ്യ ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് മാത്രമാണ് ബിഷ്ണോയ്ക്ക് നേടാനായത്. തലയിൽ പന്തിടിച്ചതുകൊണ്ട് തന്നെ കൺകഷൻ സബ്സ്റ്റ്യൂട്ട് ആയി മറ്റൊരു താരത്തെ കളത്തിലിറക്കാൻ അനുവാദമുണ്ടായിരുന്നു. പരിക്കേറ്റ താരത്തിനെപ്പോലൊരു താരത്തെയാണ് ഇറക്കാൻ അനുവാദമുള്ളത്. ബിഷ്ണോയ്ക്ക് പകരം 8/9 നമ്പറുകളിൽ കളിക്കുന്ന ഒരു താരത്തെയാണ് നിയമമനുസരിച്ച് ഇറക്കേണ്ടത്. എന്നാൽ, പകരമെത്തിയത് ഓൾറൗണ്ടർ ഹേമങ് പട്ടേൽ ആണ്.




ഓപ്പണർ പ്രിയങ്ക് പഞ്ചൽ ഔട്ടായപ്പോൾ അഞ്ചാം നമ്പറിലാണ് താരം ക്രീസിലെത്തിയത്. നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 41 ടോപ്പ് സ്കോർ ഉൾപ്പെടെ ആകെ 119 റൺസ് നേടിയിട്ടുള്ള ഹേമങ് തരക്കേടില്ലാത്ത ബാറ്ററാണ്. ബിഷ്ണോയ്ക്ക് പകരം ഹേമങ് എത്തിയതിനെതിരെ കേരള താരം ജലജ് സക്സേന അമ്പയറോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഗുജറാത്തിൻ്റെ മറ്റ് മൂന്ന് സബ്സ്റ്റിറ്റ്യൂട്ട് ഓപ്ഷനുകൾ ഉമങ് കുമാർ, ഹെത് പട്ടേൽ, ക്ഷിജിത് പട്ടേൽ എന്നീ ബാറ്റർമാരായിരുന്നു. അതുകൊണ്ടാണ് ഹേമങ് പട്ടേലിനെ പകരക്കാരനായി ഇറക്കിയതെന്ന് അമ്പയർ വിശദീകരിച്ചു. 41 പന്തുകൾ നേരിട്ട ഹേമങ് 27 റൺസെടുത്താണ് പുറത്തായത്. ഈ സ്കോർ ഗുജറാത്ത് ഇന്നിംഗ്സിൽ നിർണായകമായി. നിഥീഹ് എംഡിയാണ് ഹേമങിൻ്റെ വിക്കറ്റ് വീഴ്ത്തിയത്.