Sachin Baby : ‘3 വിക്കറ്റ്സ് 3 ഗുഡ് ബോൾസ്’ ഇന്നലെ സച്ചിൻ വിളിച്ചപ്പോൾ പറഞ്ഞത് ഇതുമാത്രം; ഭാര്യ അന്ന
Ranji Trophy Kerala Team Captain Sachin Baby : കേരളം ഫൈനലിൽ പ്രവേശിക്കണമെന്ന് സച്ചിൻ ബേബി ഒരുപാട് ആഗ്രഹിച്ചിരുന്നയെന്ന് ഭാര്യ അന്ന. നേരത്തെ 2018-19 സീസണിൽ കേരളം സെമി ഫൈനലെത്തിയത് സച്ചിൻ ബേബിയുടെ നേതൃത്വത്തിലായിരുന്നു

കൊച്ചി : ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചതിൻ്റെ ആവേശത്തിലാണ് മലയാളികൾ. കേരള സാർർർ… എന്നെല്ലാം കുറിച്ച് കേരളത്തിൻ്റെ ചരിത്രനേട്ടത്തെ എല്ലാവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസിൻ്റെ ലീഡ് നേടിയാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ കേരളം ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. 2018-19 സീസണിൽ സെമി ഫൈനലിലെത്തിയതാണ് ഇതിന് മുമ്പ് രഞ്ജിയിൽ കേരളത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം. അന്നും ടീമിനെ നയിച്ചത് സച്ചിൻ ബേബിയെന്ന് വെറ്ററൻ താരമായിരുന്നു. രഞ്ജി ഫൈനലിൽ എത്താൻ സച്ചിൻ ഒരുപാട് ആഗ്രഹിച്ചിരുന്നുയെന്നാണ് താരത്തിൻ്റെ ഭാര്യ അന്ന അറിയിക്കുന്നത്.
ഇന്നലെ ഫെബ്രുവരി 20-ാം തീയതി രാത്രിയാണ് അവസാനമായി സച്ചിനെ ഫോണിൽ ബന്ധപ്പെട്ടത്. 28 റൺസും മൂന്ന് വിക്കറ്റും എന്ന സമ്മർദം നിറഞ്ഞ രാത്രിയിൽ സച്ചിൻ തന്നോട് പറഞ്ഞത്, ‘ത്രി വിക്കറ്റ്സ് ത്രി ഗുഡ് ബോൾസ്’ എന്ന് മാത്രമായിരുന്നുയെന്ന് സച്ചിൻ ബേബിയുടെ ഭാര്യ അന്ന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രഞ്ജിയുടെ ഫൈനൽ പ്രവേശനം സച്ചിൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന തൻ്റെ മകളോട് ഫൈനലിൽ പ്രവേശിക്കുമെന്നും ഫൈനൽ മത്സരം നേരിൽ കാണാമെന്നും സച്ചിൻ ഉറപ്പ് നൽകിയിരുന്നു. ഫൈനൽ മത്സരം കാണാൻ വേണ്ടി പോകുമെന്നും കേരളത്തിൻ്റെ വെറ്ററൻ താരത്തിൻ്റെ ഭാര്യ കൂട്ടിച്ചേർത്തു.
ALSO READ : Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍
ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡിൻ്റെ പിൻബലത്തിലാണ് കേരളം രഞ്ജി ട്രോഫി 2024-25 സീസണിൻ്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. മത്സരത്തിൻ്റെ അഞ്ചാമത്തെയും നിർണായകമായ അവസാന ദിവസത്തിൽ 28 റൺസിനുള്ളിൽ ഗുജറാത്തിൻ്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമെ കേരളത്തിന് ഫൈനൽ പ്രവേശനം സാധ്യമാകു. ക്രീസിൽ നില ഉറപ്പിച്ച് കേരളത്തിന് വെല്ലുവിളി ഉയർത്തിയ ഗുജറാത്തിൻ്റെ വാലറ്റത്തുള്ള ബാറ്റർമാരെ തന്നെ പുറത്താക്കികൊണ്ടായിരുന്നു രണ്ട് റൺസിൻ്റെ ലീഡ് സച്ചിൻ ബേബിയും സംഘവും സ്വന്തമാക്കിയത്. നിർണായകമായ ആ മൂന്ന് വിക്കറ്റുകൾ നേടിയത് കേരളത്തിൻ്റെ അതിഥി താരമായ ആദിത്യ സർവാതെയായിരുന്നു. നാല് വിക്കറ്റുകൾ വീഴ്ത്തിയ മറ്റൊരു അതിഥി താരമായ ജലജ് സക്സേനയായിരുന്നു നാലാം ദിനം മത്സരം കേരളത്തിന് അനുകൂലമാക്കി തന്നത്.
മറ്റൊരു സെമിയിൽ മുംബൈയെ തോൽപ്പിച്ച വിദർഭയാണ് ഫൈനലിൽ കേരളത്തിൻ്റെ എതിരാളി. ഫൈനലിൽ വിദർഭയ്ക്കെതിരെ ജയിക്കാനായാൽ 2018-19 സീസണിലെ കടം കേരളത്തിന് വീട്ടാനാകും. ഫെബ്രുവരി 26-ാം തീയതി നാഗ്പൂരിൽ വിദർഭയുടെ തട്ടകത്തിൽ വെച്ചാണ് ഫൈനൽ പോരാട്ടം.